പത്തനംതിട്ട: രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള പോലീസിന്റെ അപേ ക്ഷ കോടതി തള്ളി. എന്നാല്‍ രഹ്നയ്ക്കു വേണ്ടി സിപിഎം പ്രവര്‍ത്തകനായ അഭിഭാഷകന് കോടതിയില്‍ ഹാജരായത് ഈ കേസില്‍ പാര്‍ട്ടിക്കുള്ള താല്‍പ്പര്യം വെളിവാക്കുന്നു. സിപിഎം അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയന് അംഗമായ അരുണ്‍ദാസാണ് ഇന്നലെ പത്തനംതിട്ട കോടതിയില്‍ ഹാജരായത്. സിപിഎം മലയാലപ്പുഴ ലോക്കല്‍ കമ്മറ്റിയംഗവും ലോയേഴ്സ് യൂണിയന് പത്തനംതിട്ട യൂണിറ്റ് കമ്മറ്റിയംഗവുമാണ് അരുണ്‍ദാസ്. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകളില്‍ ഇദ്ദേഹമാണ് പാര്‍ട്ടിക്കു വേണ്ടി ഹാജരാകുന്നത്.
മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടതിന് പോലീസ് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് തള്ളിയത്. എന്നാല്‍ ഇന്നലെ മൂന്ന് മുതല്‍ അഞ്ച് വരെ ഇവരെ ജയിലില്‍ ചോദ്യം ചെയ്യുന്നതിന് പോലീസിന് അനുമതി നല്കി. കസ്റ്റഡി അപേക്ഷ വനിതാ പോലീസ് ഉദ്യോഗസ്ഥയല്ല നല്‍കിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
തുലാമാസ പൂജ സമയത്ത് രഹ്നയെയും മാധ്യമ പ്രവര്‍ത്തക കവിതയേയും പോലീസിന്റെ ഹെല്‍മറ്റും രക്ഷാകവചവും അണിയിച്ച് ഐജിയുടെ നേതൃത്വത്തില്‍ സന്നിധാനത്തിനു സമീപം നടപ്പന്തല്‍ വരെയെത്തിച്ചത് വിവാദമായിരുന്നു.
മതവികാരം വ്രണപ്പെടുത്തിയ കേസില്‍ 27ന് ഉച്ചയ്ക്ക് പാലാരിവട്ടത്തെ ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്നാണ് രഹ്നയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇപ്പോള്‍ കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: