യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന കെ.ടി. ജയകൃഷ്ണന് മാസ്റ്ററെ അദ്ദേഹം അധ്യാപകനായിരുന്ന പാനൂ ര്‍ ഈസ്റ്റ് മൊകേരി യുപി സ്കൂളില്‍ പിഞ്ചുവിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കുന്നതിനിടെ ഒരുപറ്റം സിപിഎം നരാധമ ന്മാര്‍ അരുംകൊല ചെയ്ത് 19 വര്‍ഷം പിന്നിടുകയാണ്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ ഈസ്റ്റ് മൊകേരി യുപി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നുകൊടുക്കുമ്പോഴായിരുന്നു 1999 ഡിസംബര്‍ മാസം 1ന് ജയകൃഷ്ണന് മാസ്റ്ററെ കൊല ചെയ്തത്. മാര്‍ക്്സിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കൂത്തുപറമ്പ്-പാനൂര്‍ മേഖലകളില്‍ ജനങ്ങള്‍ക്കിടയില്‍ നേരിട്ട് പ്രവര്‍ത്തിച്ച ഈ യുവനേതാവ് കണ്ണൂരില്‍ തങ്ങളുടെ അപ്രമാദിത്വത്തിന് ഭീഷണിയാകുമെന്ന് മുന്‍കൂട്ടികണ്ട് പാര്‍ട്ടികോടതി നടപ്പിലാക്കിയതായിരുന്നു ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതകം. അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം കൈമുതലാക്കിയവര്‍ ഭരണകൂടത്തിന്റെ തണലില്‍ വെട്ടിയരിഞ്ഞ ജയകൃഷ്ണന് മാസ്റ്ററുടെ 20-ാം ബലിദാനദിനത്തില്‍ ചുവപ്പന്‍-ഭരണകൂടഭീകരതയ്ക്കെതിരെ സംസ്ഥാന വ്യാപകമായി ലക്ഷകണക്കിന് യുവജനങ്ങളെ അണിനിരത്തി ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണ സമ്മേളനങ്ങള്‍ നടക്കുകയാണ്.
ഭരണകൂട ചുവപ്പ് ഭീകരതയുടെ നീരാളി പിടിത്തത്തില്‍നിന്നും കേരളത്തിന് മോചനമില്ല എന്നതാണ് സമീപകാലത്ത് സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളില്‍ നിന്നും ബോധ്യമാവുന്നത്. സി പിഎം അതിന്റെ പേശീബലവും രാഷ്ട്രീയസ്വാധീനവും എക്കാലത്തും രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താനായി ഉപയോഗിക്കാറുള്ളതാണ്. സിപിഎം പാര്‍ട്ടിനീതി നിയമാധിഷ്ഠിത നീതിക്കുമേല്‍ എക്കാലത്തും തേര്‍വാഴ്ച നടത്തിയ അപമാനകരമായ ചരിത്രവും കേരളത്തിനുണ്ട്. പാര്‍ട്ടി പ്രതിസന്ധികളില്‍ അകപ്പെടുമ്പോഴെല്ലാം ക്രിമിനല്‍ അക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് എതിരാളികള്‍ക്കെതിരെ നടപ്പാക്കുന്നതില്‍ പ്രത്യേക വിരുത് നേടിയവരാണ് സിപിഎം നേതൃത്വം.
ന്യൂനപക്ഷ വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുന്ന സംഘപരിവാര്‍ രഹസ്യ അജണ്ടയ്ക്കെതിരെ പ്രതിരോധം സൃഷ്ടിച്ചതിന്റെ പേരിലാണ് ആര്‍എസ്എസ് സിപിഎം സംഘര്‍ഷം ഉടലെടുത്തതെന്ന് വ്യാജപ്രചാരണം നടത്തുന്നവര്‍ 5 നേരം നിസ്കരിക്കുന്ന വാണിമേലിലെ 90 വയസ്സുള്ള വാരിയാംകണ്ടി കുഞ്ഞബ്ദുള്ള ഹാജിയേയും നാദാപുരം കണ്ടോത്ത് കുനിയിലെ കോണ്‍ഗ്രസ്സുകാരനും വികലാംഗനുമായ സി.പി. അബ്ദുള്ളയേയും ഉറങ്ങികിടക്കുന്ന 88 വയസ്സുകാരന് ചെക്യാട് മൊയ്തുഹാജി, കാക്കയങ്ങാടി സൈനുദ്ദീന്‍, തലശ്ശേരി ശാദുല്‍, അരിയില്‍ ഷുക്കൂര്‍, തലശ്ശേരി ഫൈസല്‍, തൂണേരി അസ്ലം, കൈപ്പമംഗലം നവാസ്, ഈരാറ്റുപേട്ട നസീര്‍ ഏറ്റവും ഒടുവില്‍ കണ്ണൂര്‍ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷുഹൈബ് തുടങ്ങി ഡസന്‍കണക്കിന് മുസ്ലീം സഹോദരന്മാരെ വെട്ടിയരിഞ്ഞ് കൊലപ്പെടുത്തിയതെന്തിനെന്ന് അറിയാന്‍ സാംസ്കാരിക കേരളത്തിന് താല്പര്യമുണ്ട്. എതിര് ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ്രീതി കൈമുതലാക്കിയ കമ്യൂണിസ്റ്റ് മാടമ്പിമാരുടെ കൊലകത്തിക്കുമുന്നില് ജീവന് ത്യജിക്കേണ്ടിവന്നവരി ല്‍ സിപിഐ ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തകരും ഉണ്ട്. മിണ്ടാപ്രാണികളെയും പോലീസ് ഉദ്യോഗസ്ഥരെയും ന്യായാധിപന്മാരെയും മാധ്യമപ്രവര്‍ത്തകരെയും സാംസ്കാരിക നായകന്മാരെയും രാഷ്ട്രീയം എന്തെന്നറിയാത്ത പിഞ്ചുകുട്ടികളെപോലും സിപിഎം ഭീകരത വേട്ടയാടിയിട്ടുണ്ട്.
ജയകൃഷ്ണന് മാസ്റ്ററെ വെട്ടിനുറുക്കി കൊന്ന കേസില്‍ മുഖ്യപ്രതിയായിരുന്ന ടി.കെ. രജീഷിനേയും കൂട്ടുപ്രതികളെയും സിപിഎംനേതൃത്വം എങ്ങനെ കേസില്‍ പ്രതികളാകാതെ രക്ഷപ്പെടുത്തി എന്നുള്ളത് ടി.പി. ചന്ദ്രശേഖരന് വധകേസ് അന്വേഷണത്തിനിടെ പകല്‍പോലെ വ്യക്തമായിട്ടുണ്ട്. എന്നിട്ടും മാറിമാറിവരുന്ന ഭരണകൂടം കൊലപാതകികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. ജയകൃഷ്ണന് മാസ്റ്റര്‍ വധകേസില്‍ തലശ്ശേരി വിചാരണ കോടതി കേസന്വേഷിച്ചവര്‍ക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നുമാത്രമല്ല അവരെ സംരക്ഷിക്കാനായിരുന്നു എല്‍ഡിഎഫ,് യുഡിഎഫ് നേതൃത്വം ശ്രമിച്ചത്. പന്ന്യന്നൂര്‍ ചന്ദ്രന് വധകേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പോലീസിന്റെ വീഴ്ചയും കേസില്‍ തമസ്കരിക്കപ്പെട്ട കുറ്റതലങ്ങളും, ഉന്നതരുടെ പങ്കാളിത്തങ്ങളും ചൂണ്ടികാട്ടിയിട്ടും വിധിയുടെ പകര്‍പ്പ് സര്‍ക്കാരിനയച്ചുകൊടുത്ത് നടപടിക്ക് നിര്‍ദ്ദേശിച്ചിട്ടുപോലും ഇടതുവലതു സര്‍ക്കാര്‍ കുറ്റകരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്.
ഹൈന്ദവസംഘടനാ നേതാക്കളെ ഒരു ഭാഗത്ത് അരുംകൊല ചെയ്യുമ്പോള്‍ രാജ്യത്തിന്റെ ദേശീയതയ്ക്കുതന്നെ ഭീഷണിയുര്‍ത്തുന്ന ഭീകരവാദികളുമായി ഇവരുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം പൊതുസമൂഹത്തില്‍ ഉയര്‍ത്തുന്ന ഭീഷണിയും ആശങ്കയും ചെറുതല്ല. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന് പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടിയ കേസും കനകമല ഐഎസ് തീവ്രവാദ കേസും, വാഗമണ്‍ ഭീകരവാദക്യാമ്പ് ഉള്‍പ്പെടെയുള്ള കേസുകള്‍ നിസാരവല്ക്കരിക്കപ്പെട്ടതുപോലെ ഒടുവില്‍ എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകികളായ പോപ്പുലര്‍ഫ്രണ്ട് നേതാക്കളെയും രക്ഷിച്ച സിപിഎംനേതൃത്വം വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി രക്തസാക്ഷികളെ പോലും വഞ്ചിച്ചിരിക്കുന്നു. കേരളത്തിലെ സമാധാന പ്രേമികളെ ഞെട്ടിച്ച് സംഭവമായിരുന്നു മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകം. കൊല കത്തിയുമായി കലാലയത്തിലെത്തിയ ഭീകരസംഘടനയുടെ വിദ്യാര്‍ത്ഥി നേതാക്കളെയും കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയവരെയും അറസ്റ്റുചെയ്യാനോ കൊലക്കുപയോഗിച്ച ആയുധം പോലും കണ്ടെടുക്കാതെ സമര്‍ത്ഥമായി പ്രതികളെ രക്ഷിച്ചെടുക്കാനുള്ള അന്വേഷണം നടക്കുന്നത് കാണുമ്പോള്‍ സിപിഎം ഭീകരവാദത്തിന്റെ തീവ്രതയാണ് ബോധ്യമാകുന്നത്.
ഒരുഭാഗത്ത് രാഷ്ട്രീയ പ്രതിയോഗികളെ വാള്‍തലകൊണ്ട് ഉന്മൂലനം ചെയ്യുന്ന ചുവപ്പന്‍ഭീകരത നടമാടുമ്പോള്‍ മറുഭാഗത്ത് ഭക്തകോടികളുടെ വികാരവും വിശ്വാസവും ഉള്‍കൊള്ളാതെ ശബരിമലയുടെ പവിത്രതയേയും പുണ്യമായ ആചാരങ്ങളേയും സര്‍വ്വോപരി ശബരിമല ക്ഷേത്രത്തേയും തകര്‍ക്കാനുള്ള ആസൂത്രിത ഗൂഢാലോചന ആവിഷ്കരിക്കപ്പെട്ടു.
ശബരിമല സന്നിധാനത്ത് ഭക്തജനങ്ങള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍പോലും നിഷേധിച്ച് കുടിവെള്ളമോ ഭക്ഷണമോ ലഭ്യമാക്കാതെ ശരണംവിളി നിരോധിച്ച് കൊണ്ട് യുവതി പ്രവേശനത്തിന് ലക്ഷങ്ങള്‍ മുടക്കി കേസ് നടത്തിയും അവിശ്വാസികളായ അഴിഞ്ഞാട്ടക്കാര്‍ക്ക് പോലീസ് യൂണിഫോം നല്കി സന്നിധാനത്തെത്തിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം ഭക്തരെ വെല്ലുവിളിക്കുന്ന ഭരണകൂടഭീകരതയ്ക്ക് ഉദാഹരണങ്ങളാണ്. ആചാര സംരക്ഷണത്തിനായി പതിനായിരകണക്കിന് അമ്മമാരും വിശ്വാസികളും തെരുവിലറങ്ങി നാമം ജപിക്കുമ്പോള്‍ നിയമപാലനം എന്ന മറ ഉപയോഗിച്ച് വിശ്വാസികളെ നിര്‍ലജ്ജം ചവിട്ടിയരയ്ക്കാനും ജയിലിലടയ്ക്കാനും ഉത്തരവ് നല്കിയവര് പുണ്യസന്നിധാനത്ത് കമ്യൂണിസ്റ്റ് മാനസപുത്രിമാരായ അരാജകവാദികളെയും ആക്റ്റിവിസ്റ്റുകളെയും എഴുന്നള്ളിക്കാന്‍ ശ്രമിക്കുമ്പോള്‍ പിറവം പള്ളികേസില്‍ സുപ്രീം കോടതിവിധി ഉണ്ടായിട്ടും എന്തുകൊണ്ട് ഒത്തുതീര്‍പ്പ് ചര്‍ച്ച എന്നും, ഈ ഒത്തുതീര്‍പ്പ് ചര്‍ച്ച ശബരിമലയില്‍ എന്തുകൊണ്ടില്ല എന്ന ഹൈക്കോടതി പങ്കുവെച്ച ആശങ്ക ഭരണകൂടഭീകരതയ്ക്കും അണിയറയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് നേതൃത്വത്തിനെതിരെയുള്ള താക്കീതായി കാണേണ്ടിയിരിക്കുന്നു.
പരിഷ്കൃതമെന്നും പ്രബുദ്ധമെന്നും കരുതപ്പെടുന്ന കേരളത്തിലാണ് പാര്‍ട്ടിയുടെയും ഭരണത്തിന്റെയും ഹുങ്കില്‍ യാതൊരു സങ്കോചവുമില്ലാതെ കൊലപാതകവും അക്രമവും അസഹിഷ്ണുതയും ഇക്കൂട്ടര്‍ കാണിക്കുന്നത്. മൂന്നരപതിറ്റാണ്ട് ഭരിച്ച ബംഗാളില്‍ ഇതായിരുന്നു സ്ഥിതി. ബംഗാള്‍ ജനത അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞപ്പോള്‍ ത്രിപുരയില്‍ അക്രമം തുടര്‍ന്നു. ത്രിപുരയും കൈവിട്ട കമ്യൂണിസം കേരളത്തില്‍ അധികാരത്തിന്റെ തണലില്‍ പിന്തുടരുന്ന ധാര്‍ഷ്ഠ്യവും ധിക്കാരവും വെല്ലുവിളിയും അക്രമവും കലര്‍ന്ന ചുവപ്പന്‍ ഭീരതയ്ക്കെതിരെ പ്രതിഷേധവും പ്രതിരോധവും ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞ പുതുക്കാനുള്ള പുണ്യദിനമായി ധീരയോദ്ധാവ് സ്വര്‍ഗ്ഗീയ കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെ ബലിദാനദിനത്തെ ഓരോ ജനാധിപത്യവിശ്വാസിയും കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
(യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: