സ്ത്രീ വിവേചനമോ, മതജാതി വിവേചനമോ ഇല്ലാത്ത പരിപാവനമായ മതേതര സങ്കല്‍പ്പങ്ങള്‍ പരിപാലിക്കുന്ന പുണ്യസങ്കേതമാണ് ശബരിമല സന്നിധാനം. അവിടെ പത്ത് വയസ്സിനും 50 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള യുവതികള്‍ക്ക് മാത്രമാണ് നിയന്ത്രണമുള്ളത്. അതാണ് ആചാരം. ആചാരം ലംഘിച്ച് കോടതിവിധി നടപ്പാക്കി ക്ഷേത്രം തകര്‍ക്കാനും ഹിന്ദുക്കളെ വിഘടിപ്പിച്ച് വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കാനും കാലഹരണപ്പെട്ട ഭൗതികവാദ സിദ്ധാന്തം ശബരിമലയിലൂടെ പുനഃര്‍സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് 5000 പോലീസുകാരേയും, സായുധ കമാന്‍ഡോകളേയും വനിതാ പോലീസ് ഉദ്ദ്യോഗസ്ഥരേയും വിന്യസിപ്പിച്ചതും നിരോധനാജ്ഞ പ്രഖ്യാപിച്ചതും അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും അയ്യപ്പന്മാരുടെ ഇരുമുടിക്കെട്ട് പരിശോധിക്കുന്നതും! ശരണം വിളിക്കരുത്, സന്നിധാനത്ത് തങ്ങരുത്, എങ്ങും വിരി വെയ്ക്കരുത്, തൊഴുതാല്‍ ഉടനെ മടങ്ങണം എന്ന നിയന്ത്രണങ്ങളും പില്‍ഗ്രിം സെന്ററുകളും ശൗചാലയങ്ങളും പൂട്ടി താക്കോല്‍ ദേവസ്വം ബോര്‍ഡ് കൊണ്ടുപോയതും കേട്ടുകേള്‍വിയില്ലാത്ത അസംബന്ധനാടകം തന്നെ.
ആദ്യഘട്ടത്തില്‍ സര്‍ക്കാരും പോലീസും അശ്രാന്ത പരിശ്രമം നടത്തി ആചാരം ലംഘിക്കുന്നതിനായി ഏഴ് യുവതികളെ കണ്ടെത്തി കൊണ്ടുവന്നു. മാന്യമായ കുടുംബ പശ്ചാതലം അവകാശപ്പെടാനില്ലാത്ത അവിശ്വാസികളും ആക്ടിവിസ്റ്റുകളുമായവര്‍. രണ്ടുപേര്‍ക്ക് പോലീസ് വേഷവും ഹെല്‍മെറ്റും നല്കി രണ്ട് ഐജിമാരുടെയും 150 പോലീസുകാരുടേയും സുരക്ഷാ വലയത്തില്‍ സന്നിധാനത്ത് എത്തിക്കാന്‍ നടത്തിയ ശ്രമം അയ്യപ്പഭക്തര്‍ പരാജയപ്പെടുത്തി. യുദ്ധസമാനമായ സാഹചര്യത്തില്‍ പോലും മുഖ്യമന്ത്രിയും വകുപ്പ്മന്ത്രിയും, പാര്‍ട്ടി സെക്രട്ടറിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പച്ചനുണ വ്യവസായത്തിന് ക്വട്ടേഷന്‍ എടുത്തിരിക്കുകയാണ്. രണ്ടാംഘട്ടത്തില്‍ പോലീസിന്റെ എണ്ണം കൂട്ടി, നിരോധനാജ്ഞ, വണ്ടിക്ക് പാസ്, ഇരുമുടിക്കെട്ട് പരിശോധന എല്ലാം കര്‍ക്കശമാക്കി. അയ്യപ്പന്മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നടവരവ് കുറഞ്ഞു. കച്ചവടക്കാര്‍ അതൃപ്തരായി രാഷ്ട്രീയ നേതാക്കളെ ജാമ്യമില്ലാ വകുപ്പിട്ട് ജയിലിലടച്ചു. അയ്യപ്പഭക്തരെ അറസ്റ്റുചെയ്ത് ലോക്കപ്പിലിട്ടു. നാമജപം നടത്തിയവരെ തല്ലിയോടിച്ചു. ഇപ്പോള്‍വരെ ഒരു യുവതിയെപ്പോലും സന്നിധാനത്ത് എത്തിക്കാന്‍ സര്‍ക്കാര്‍-പോലീസ് സന്നാഹത്തിന് കഴിഞ്ഞില്ല. ഇപ്പോള്‍ 1,000 യുവതികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത് പത്തനംതിട്ട ജില്ലാകളക്ടറുടെ കാര്‍ഷെഡില്‍ ആചാരലംഘനത്തിനുള്ള ഉൗഴംകാത്ത് കഴിയുന്നതായി അറിയുന്നു. അവര്‍ക്ക് സുരക്ഷ ഉറപ്പാക്കി സര്‍ക്കാരും പോലീസും സന്നിധാനത്ത് പ്രത്യേക ഡ്യൂട്ടിയില്‍ ദിവസക്കൂലിക്ക് നിയോഗിച്ചിട്ടുള്ള ഗുണ്ടകളും ജാഗാരൂകരായി നില്ക്കുന്നു. അവരെ തടയാനുള്ള സന്നാഹങ്ങളും സ്വാഭാവികമായി ഭക്തരുടെ ഭാഗത്തുനിന്നുമുണ്ടാകുമെന്നതും യാഥാര്‍ത്ഥ്യം. ഒരാളെങ്കിലും നിലവിലുള്ള സാഹചര്യങ്ങളുടെ പിന് ബലത്തില്‍ ആചാരം ലംഘിച്ചാല്‍ കലാപമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റൊന്ന് ആചാരം ലംഘിക്കപ്പെട്ടാല്‍ പിന്നെ റിവ്യൂ ഹര്‍ജികള്‍ക്കും റിട്ടുകള്‍ക്കും പ്രസക്തിയില്ലാതാകും, കാരണം നടപ്പാക്കികഴിഞ്ഞ വിധി പുനഃപരിശോധിക്കുന്നത് അര്‍ത്ഥശൂന്യമാണ്. വധശിക്ഷാവിധി നടപ്പാക്കിയ ശേഷം പുനഃപരിശോധിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം?
ഒരു വര്‍ഷം അഞ്ചുലക്ഷത്തിലധികം ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന ലോകത്തിലെ ഏകതീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. ശബരിമല ഡ്യൂട്ടി നിര്‍വ്വഹിച്ചിട്ടുള്ള ഒരു മുന്‍ പോലീസ് മേധാവി ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ഇതിന് മുമ്പ് 300 പോലീസുകാരില്‍ കൂടുതല്‍ ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടാറില്ലെന്നാണ്. ക്ഷേത്ര സംരക്ഷണറാലികളും പ്രസംഗങ്ങളും നനഞ്ഞ പടക്കമായിമാറി. ഇനിയുള്ള പിടിവള്ളി നവോത്ഥാന സദസ്സുകള്‍ മാത്രം. കാലഹരണപ്പെട്ട സവര്‍ണ്ണ-അവര്‍ണ്ണ ചിന്തകള്‍ ഉദ്ദീപിപ്പിച്ച് പിന്നാക്ക-അധഃസ്ഥിത ജനവിഭാഗങ്ങളെ കുരുതി കൊടുത്ത് ആചാരലംഘനം നടത്തി കോടതിവിധി നടപ്പിലാക്കി ഹൈന്ദവ ഏകീകരണം ശിഥിലമാക്കി ക്ഷേത്രം നശിപ്പിക്കുന്നതിനുള്ള തീരുമാനങ്ങള്‍ക്ക് നവോത്ഥാന വിഭാഗങ്ങള്‍ രക്തസാക്ഷികളാകേണ്ടതില്ലെന്ന നിലപാടാണ് ഇപ്പോള്‍ അഭികാമ്യം.
നവോത്ഥാന പോരാളികളില്‍ പ്രധാനിയായ ശ്രീ നാരായണ ഗുരുദേവന്റെ കഴുത്തില്‍ കയറിട്ട് മരത്തില്‍ കൊട്ടിത്തൂക്കി ഇരുവശവും കിങ്കരന്മാര് നിന്ന് ചാട്ടവാര്‍ കൊണ്ട് അടിക്കുന്ന ദൃശ്യം പ്രദര്‍ശിപ്പിച്ച സിപിഎമ്മിന്റെ നടപടി വിവാദമായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ഏത് നവോത്ഥാനകാരികളെയാണ് അംഗീകരിച്ചിരിക്കുന്നത്? ഏത് നവോത്ഥാന കര്‍മ്മ കാണ്ഡങ്ങളാണ് ആഘോഷിച്ചിട്ടുള്ളത്? ഇഎംഎസ്സിന്റെ ചരിത്രത്താളുകളില്‍ ശ്രീനാരായണ ഗുരുദേവന്റെയോ, മഹാത്മാ അയ്യന്‍കാളിയുടെയോ, പരാമര്‍ശങ്ങള്‍പോലുമില്ല. അവരാണിപ്പോള്‍ നവോത്ഥാന സംരക്ഷണത്തിന് ഇറങ്ങിയിരിക്കുന്നത്.
ശബരിമല ഉള്‍പ്പെടെയുള്ള നിരവധി ക്ഷേത്രങ്ങളുടെ ശ്രീകോവിലുകള്‍ നവോത്ഥാന പോരാട്ടങ്ങളുടെ ഫലമായി പിന്നാക്ക-പട്ടിക വിഭാഗങ്ങള്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറന്നു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ശ്രീ കോവിലിനകത്ത് പൂജ ചെയ്യാനോ കാണിക്കയില്‍ ലഭിക്കുന്ന സമ്പത്തിന്റെ വിനിയോഗത്തിലോ ക്ഷേത്രഭരണ നിര്‍വ്വഹണ രംഗത്തോ ഈ വിഭാഗങ്ങള്‍ക്ക് ഇപ്പോഴും പരിഗണനയില്ല. സമീപകാലത്ത് ഏതാനും പേരെ പൂജാരിമാരായി പരിഗണിച്ചത് സ്വാഗതാര്‍ഹം. അവശേഷിക്കുന്ന ആവശ്യങ്ങള്‍കൂടി നേടിയെടുക്കാന്‍ വിശ്വാസികളുടെ മനഃപരിവര്‍ത്തനവും അവരുടെ വിധിയുമാണ് വേണ്ടത്. കോടതി വിധിയേക്കാള്‍ പ്രയോഗികം അതിനായിട്ടുള്ള പോരാട്ടങ്ങള്‍ ഇനിയും തുടരേണ്ടതാണ്. ആചാരാനുഷ്ഠാനങ്ങളും ക്ഷേത്രങ്ങള്‍ തന്നെയും ഇല്ലാതാക്കിയിട്ട് അവകാശങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്നത് മൗഢ്യമാണ്.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിട്ടുള്ള നവോത്ഥാനപക്ഷ സംഘടനകളുടെ യോഗം ദുരുദ്ദേശപരമാണ്. പട്ടിക-പിന്നാക്ക വിഭാഗങ്ങളെ ഭിന്നിപ്പിച്ച് വോട്ട്ബാങ്ക് സംരക്ഷിക്കുന്നതിനുള്ള അടവുനയം മാത്രമാണ്. ആചാരം ലംഘിക്കാന്‍ ആളെക്കിട്ടാത്ത സഹചര്യത്തില്‍ പിന്നാക്ക-പട്ടികവിഭാഗങ്ങളെ ചാവേറുകളും രക്തസാക്ഷികളുമാക്കി സിപി എം ഹിഡന്‍ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എക്കാലവും ഇടതുപക്ഷ അടിമത്വം സ്വീകരിച്ചിട്ടുള്ള ചില അവസരവാദികളും അവിശ്വാസികളും ഇതില്‍ പങ്കെടുത്തേക്കാം. ഏതായാലും കമ്മ്യൂണിസ്റ്റുകളുടെ കോടതി പ്രേമവും നവോത്ഥാന സംരക്ഷണവും തട്ടിപ്പുമാത്രാണെന്ന് തിരിച്ചറിയണം.
ശബരിമലയിലെ സ്ഥിതിഗതികള്‍ യുദ്ധസമാനമാണ് അവിടെ ശാന്തിയും സമാധനവും നിലനിര്‍ത്തുന്നതിന് കലിയുഗവരദനായ അയ്യപ്പസ്വാമിതന്നെ എല്ലാവരുടെയും മനസില്‍ കുടികൊള്ളട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: