ലണ്ടന്‍: ആഴ്സണല്‍, ചെല്‍സി തുടങ്ങിയ ടീമുകള്‍ യൂറോപ്പ ലീഗ് ഫുട്ബോളിന്റെ നോക്കൗട്ട് റൗണ്ടില്‍. അഞ്ചാം റൗണ്ടില്‍ രണ്ട് ടീമുകളും മികച്ച വിജയം നേടിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.
ഗ്രൂപ്പ് ഇയില്‍ ആഴ്സണല്‍ ഉക്രെയിന് ക്ലബ് വോഴ്സ്കല പൊള്ട്ടാവയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തുവിട്ടത്. വിജയത്തോടെ അഞ്ച് കളികളില്‍ നിന്ന് ആഴ്സണലിന് 13 പോയിന്റായി. ഉക്രെയിന് ക്ലബ്ബിനെതിരെ 10-ാം മിനിറ്റില്‍ സ്മിത്ത് റോവ്, 27-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആരോണ്‍ റംസി, 41-ാം മിനിറ്റില്‍ ജോ വില്ലോക്ക് എന്നിവരാണ് ഗോള്‍ നേടിയത്.
കളിയുടെ സമസ്ത മേഖലകളിലും ആഴ്സണലിനായിരുന്നു മുന്‍തൂക്കം. ഉക്രെയിന് ഗോളിയുടെ മിന്നുന്ന പ്രകടനമാണ് തോല്‍വിയുടെ ഭാരം കുറച്ചത്. ആഴ്സണലിന് പുറമെ സ്പോര്‍ട്ടിങ് ലിസ്ബണും ഈ ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ട് റൗണ്ടില്‍ ഇടം നേടി. എഫ്കെ ക്വാറബര്ഗിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇന്നലെ സ്പോര്‍ട്ടിങ് തകര്‍ത്തുവിട്ടത്. സ്പോര്‍ട്ടിങ്ങിനായി ബ്രൂണോ ഫെര്‍ണാണ്ടസ്, ഡിയാബി എന്നിവര്‍ രണ്ട് ഗോളുകളും ഡൊസ്റ്റ്, അല്‍മെയ്ഡ എന്നിവര്‍ ഓരോ തവണയും ലക്ഷ്യം കണ്ടു.
ഗ്രൂപ്പ് എല്ലില്‍ ചെല്‍സി മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് പിഎഒകെ സലോനികയെ തകര്‍ത്തത്. ജിറൗഡിന്റെ ഇരട്ട ഗോളുകളാണ് ചെല്‍സിക്ക് മികച്ച ജയം നേടിക്കൊടുത്തത്. 27, 37 മിനിറ്റുകളിലായിരുന്നു ജിറൗഡിന്റെ ഗോളുകള്‍. 60-ാം മിനിറ്റില്‍ ഹഡ്സണ്‍ ഒഡോയ്, 78-ാം മിനിറ്റില്‍ മൊറാട്ട എന്നിവരും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന പോരാട്ടത്തില്‍ ലക്ഷ്യം കണ്ടു. കളിച്ച അഞ്ച് മത്സരവും ജയിച്ച് 15 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ചെല്‍സിയുടെ കുതിപ്പ്.
മറ്റു മത്സരങ്ങളില്‍ എസി മിലാന് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഡ്യുഡേലാംഗയെ തോല്‍പ്പിച്ച് നോക്കൗട്ട് സാധ്യത സജീവമാക്കി. ഒളിമ്പിയാക്കോസിനെ 1-0ന് പരാജയപ്പെടുത്തി റയല്‍ ബെറ്റിസ് നോക്കൗട്ട് റൗണ്ടില്‍ ഇടം ഉറപ്പിച്ചു. സെല്‍റ്റിക് ഒരു ഗോളിന് റോസന്‍ബര്‍ഗിനേയും സ്പോര്‍ട്സിങ് ലിസ്ബണ്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ക്വാറബാഗിനേയും തകര്‍ത്തു.
ഗ്രൂപ്പ് എയില്‍ നിന്ന് ബെയര്ലെവര്ക്യൂസന്, എഫ്സി സൂറിച്ച്, ഗ്രൂപ്പ് ബിയില്‍ നിന്ന് റെഡ് ബുള്‍, സിയില്‍ നിന്ന് സെനിറ്റ് സെന്റ് പീറ്റേഴ്സ്ബര്‍ഗ്, ഡി ഗ്രൂപ്പില്‍ നിന്ന് ഡൈനാമോ സഗ്രബ്, ഫെനര്‍ബാഷെ, ഗ്രൂപ്പ് എച്ചില് നിന്ന് എന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ട്, ലാസിയോ, ഗ്രൂപ്പ് കെയില്‍ നിന്ന് ഡൈനാമോ കീവ് തുടങ്ങിയ ടീമുകളും നോക്കൗട്ട് റൗണ്ടില്‍ ഇടം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: