തിരുവനന്തപുരം: സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോരുന്നതിനാല്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് പിണറായി സര്‍ക്കാര്‍. പൊതുവേദികളില്‍ മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടെയോ അഭിപ്രായം എടുക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അഭിപ്രായം എടുക്കണമെങ്കില്‍ വിവരം പിആര്‍ഡി ജീവനക്കാരനെ അറിയിക്കണം. മുഖ്യമന്ത്രിയോടോ മന്ത്രിമാരോടോ പിആര്‍ഡി ജീവനക്കാരന് വിവരം അറിയിച്ച് സമ്മതം വാങ്ങിയ ശേഷം പ്രതികരണത്തിനായി അവിടെ പ്രത്യേക സംവിധാനം ഒരുക്കണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രാതാ ബിശ്വാസ് ഉത്തരവില്‍ പറയുന്നു. മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും മന്ത്രിമാരെ തടയുന്നതാണ് പുതിയ ഉത്തരവ്. മുഖ്യമന്ത്രി മാധ്യമങ്ങളെ കടക്കൂ പുറത്ത് എന്ന് ആട്ടി ഇറക്കിയത് ഉത്തരവ് ആക്കിയെന്നത് വ്യക്തം.
മന്ത്രിമാരുടെ വകുപ്പുകള്‍ നേരിട്ട് ഇനി മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കരുത് പിആര്‍ഡി വഴിയേ പാടുള്ളൂ. ഉദ്യോഗസ്ഥര്‍ അവരുടെ വകുപ്പുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിലൂടെ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളുടെ സോഴ്സുകള്ക്കായി മാധ്യമങ്ങള്‍ ഇവരെ ഉപയോഗിക്കുന്നു. സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകള്‍ വരുന്നതിന് ഇത് കാരണമാകുന്നു. അതിനാല്‍ വകുപ്പില്‍ നിന്നുള്ള പത്രക്കുറിപ്പുകള്‍ വകുപ്പിലെ ജില്ലാ മേധാവി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. ഇക്കാര്യങ്ങള്‍ ജില്ല കളക്ടര്‍മാര്‍ ഉറപ്പ് വരുത്തണം. പി.ആര് ചേംബറിലെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം അക്രിഡിറ്റേഷനുള്ളവര്ക്ക് മാത്രമാണ് പ്രവേശനം. അറിയിപ്പുകള് നല്‍കുന്നതിന് ഒരു മൊബൈല്‍ ആപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍മ്മിക്കും. മാധ്യമ സ്ഥാപനത്തിലെ ഒരു മുതിര്‍ന്ന അംഗത്തെ അഡ്മിനാക്കി അറിയിപ്പുകള് ഇതുവഴി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്, ഗസ്റ്റ് ഹൗസ്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി അടക്കമുള്ള പ്രശസ്ത വ്യക്തികളുമായി സംസാരിക്കണമെങ്കില്‍ മാധ്യമങ്ങള്‍ പിആര്‍ഡി ഉദ്യോഗസ്ഥനെ അറിയിച്ച് അവരുടെ അനുമതി വാങ്ങിയ ശേഷമേ പ്രതികരണം പാടുള്ളൂ. സുരക്ഷാ മുന്‍കരുതലാണ് കാരണം.
ഇത്തരത്തില്‍ സര്‍ക്കാര്‍ പരിപാടികള്‍ക്ക് എല്ലാം ശക്തമായ മാധ്യമ നിയന്ത്രണം ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: