തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജയിലില്‍ നിന്ന് പുറത്ത് ഇറങ്ങുന്നതിനെ സിപിഎം ഭയപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ .എന്‍. രാധാകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിന്റെ നിരവധി നേതാക്കള്‍ക്ക് കോടതി വാറണ്ട് ഉണ്ടായിരുന്നിട്ടും അറസ്റ്റ് ചെയ്യുന്നില്ല. എന്നാല്‍ സുരേന്ദ്രനെതിരെ നിരവധി കേസുകള്‍ ചുമത്തുന്നു. രാഷ്ട്രീയപരമായി ബിജെപിയെ നേരിടാന്‍ സാധിക്കാത്തതിനാല്‍ പോലീസിനെ ഉപയോഗിച്ച് നേരിടുകയാണെന്ന് രാധാകൃഷ്ണന് പറഞ്ഞു.
ശബരിമല വിഷയത്തില്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും ആവശ്യപ്പെട്ടതാണ് ഹൈക്കോടതിയും അംഗീകരിച്ചത്. ബാരിക്കേഡ് മാറ്റണമെന്നും നാമജപം അനുവദിക്കണമെന്നും വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കണമെന്നുമുള്ള ബിജെപിയുടെ ആവശ്യങ്ങള്‍ കോടതി അംഗീകരിച്ചു.
ശബരിമലയുടെ മേല്‍നോട്ട ചുമതല ഇനി ഹൈക്കോടതി നീരീക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്. ദേവസ്വം ബോര്‍ഡിന്റെ അധികാരം നഷ്ടമായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലകളില്‍ നിന്ന് ഇനി മന്ത്രി കടകംപള്ളി ഇനി വിട്ട് നില്‍ക്കണം.
സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയതിനെതിരെ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് പടിക്കല്‍ തുടങ്ങുന്ന നിരാഹാര സമരം അഖിലേന്ത്യാ സെക്രട്ടറി സരോജ്പാണ്ടെ ഉദ്ഘാടനം ചെയ്യുമെന്നും എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: