കോഴിക്കോട്: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസിസമൂഹം നടത്തുന്ന നീക്കങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് വി. മുരളീധരന് എംപി. വിശ്വാസിസമൂഹത്തെ അടിച്ചമര്‍ത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യാമോഹിക്കേണ്ടെന്നും മുരളീധരന് കോഴിക്കോട്ട് പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കോഴിക്കോട് ജില്ലാ ജയിലില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. സുരേന്ദ്രനെ ഒറ്റപ്പെടുത്തി വേട്ടയാടാനുള്ള ശ്രമം അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കേസുകള്‍ ചുമത്തുന്നതെന്ന് വ്യക്തം. കഴിഞ്ഞകാലങ്ങള്‍ മുഖ്യമന്ത്രി മറക്കരുത്. പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിച്ച സമയത്ത് പിണറായി വിജയന് നടത്തിയ സമരങ്ങളിലെല്ലാം ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ ഇന്ന് മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമായിരുന്നില്ല.
എന്ത് ക്രിമിനല്‍ കുറ്റമാണ് സുരേന്ദ്രന് ചെയ്തത്. ഒന്നിന് പിറകെ ഒന്നായി കേസുകള്‍ ചുമത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ കൊണ്ടുപോയി ആരോഗ്യപരമായി ക്ഷീണിപ്പിക്കാനാണ് ആസൂത്രിതമായി ശ്രമം നടത്തുന്നത്. സുരേന്ദ്രനെ തീവണ്ടിയില്‍ കൊണ്ടു പോകണമെന്ന ആവശ്യംപോലും അംഗീകരിക്കപ്പെട്ടിട്ടില്ല.
സുരേന്ദ്രന് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: