തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാര്‍ രാജാക്കന്മാരല്ല. ജനങ്ങളള്‍ തെരഞ്ഞെടുത്ത മന്ത്രിമാരാണെന്ന് ഓര്‍ത്താല്‍ നന്നെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. അയ്യപ്പഭക്തരെ വേട്ടയാടുന്നതിനും സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനുമെതിരെ ഹൈന്ദവ നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ കോടതി നിരവധി തവണ സര്‍ക്കാരിനെ ശാസിച്ചു. ഹൈക്കോടതിയോട് നിരന്തരം കള്ളം പറയകുയാണ് സംസ്ഥാന സര്‍ക്കാര്‍. അതുകൊണ്ടാണ് സൂപ്പര്‍വൈസറി സമിതിയെ കോടതി നിയോഗിച്ചത്. രഹ്ന ഫാത്തിമയെപ്പോലുള്ള ആക്ടിവിസ്റ്റുകളെ പോലീസ് വേഷം ധരിപ്പിച്ചാണ് ശബരിമലയില്‍ കൊണ്ടുപോയത്. ഇത് ഭക്തജനങ്ങളുടെ മനസ്സിനെ വ്രണപ്പെടുത്തി.
ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് തെറ്റാണ്. ശബരിമലയില്‍ പ്രാഥമിക സൗകര്യങ്ങള്‍ ഒന്നും ഒരുക്കിയിട്ടില്ല. ദേവസ്വം ബോര്‍ഡാണോ സര്‍ക്കാരാണോ ക്ഷേത്രം ഭരിക്കുന്നതെന്നറിയില്ല. പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ് നടക്കുന്നത്. സര്‍ക്കാര്‍ ഈ നിലപാടില്‍ നിന്ന് മാറിയില്ലെങ്കില്‍ സമരത്തിന്റെ രീതി മാറുമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.
ശബരിമല കര്‍മസമിതി വര്‍ക്കിങ് ചെയര്‍പേഴ്സണ്‍ കെ.പി ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിവിധ ഹിന്ദു സംഘടനാ നേതാക്കള്‍, സന്ന്യാസി വര്യന്മാര്, തന്ത്രിമുഖ്യന്മാര് എന്നിവര്‍ ധര്‍ണയില്‍ പങ്കെടുത്തു.
ശബരിമലയില്‍ ശരണം വിളിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച രണ്ട് അയ്യപ്പഭക്തര്‍ക്ക് ജാമ്യം ലഭിച്ചതിനെതുടര്‍ന്ന് ഇവര്‍ക്ക് സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വീകരണം നല്കി. ഒ.രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ശബരിമല കര്‍മ്മസമിതി വര്‍ക്കിംഗ് ചെയര്‍പേഴ്സണ്‍ കെ.പി. ശശികല ടീച്ചര്‍ എന്നിവര്‍ അയ്യപ്പന്മാരെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: