തിരുവനന്തപുരം: മഹാപ്രളയ ദുരന്തത്തില്‍ നിന്ന് കേരളത്തെ കരകയറ്റാനെന്നു പറഞ്ഞ് പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന നവകേരളം ലോട്ടറിയെ ജനങ്ങള്‍ കൈയൊഴിഞ്ഞു. 81 കോടിയോളം രൂപ ലാഭം പ്രതിക്ഷിച്ച് ഇറക്കിയ ലോട്ടറി വഴിയുള്ള ലാഭം വെറും 16.57 കോടി മാത്രം.
കള്ളക്കണക്കുകള്‍ നിരത്തി മഹാപ്രളയത്തിന്റെ മറവില്‍ വലിയ പിരിവ് നടത്താമെന്നു കണ്ട് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച സാലറി ചലച്ചലഞ്ച് വലിയ വിവാദത്തിലാണ് കലാശിച്ചത്. പണം എവിടേയ്ക്ക് പോകുമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന് കോടതികള്‍ തന്നെ ചൂണ്ടിക്കാട്ടിയതോടെ പദ്ധതിയുടെ കാറ്റുപോയി. പല തരത്തിലുളള പിരിവുകള്‍ക്ക് തുടക്കിമിട്ടെങ്കിലും കണക്കുകള്‍ കള്ളമായതിനാലും തങ്ങള്‍ നല്കുന്ന പണം അര്‍ഹരായവര്‍ക്ക് ലഭിക്കുമെന്ന യാതൊരു പ്രതീക്ഷയും ഇല്ലാത്തതിനാലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള ജനങ്ങള്‍ ഇത്തരം പിരിവുകളുമായി കാര്യമായി സഹകരിച്ചില്ല. അതിനു പിന്നാലെയാണ് നവകേരളം ലോട്ടറി തുടങ്ങിയത്.
പ്രതീക്ഷിച്ച ലാഭം കിട്ടിയില്ലെന്ന് മന്ത്രി തോമസ് ഐസക് തന്നെ ഇന്നലെ നിയമസഭയില്‍ അറിയിച്ചു. 85.70 കോടി ആണ് പ്രതീക്ഷിച്ച ലാഭം. എന്നാല്‍ കിട്ടിയത് 16.57 കോടി മാത്രം. 90 ലക്ഷം ടിക്കറ്റിന് പകരം 30 ലക്ഷം ടിക്കറ്റ് മാത്രമാണ് അച്ചടിച്ചത്. ഇതില്‍ 13.82 ലക്ഷം ടിക്കറ്റും വിറ്റഴിഞ്ഞില്ല. 36.10 കോടി മാത്രമാണ് വിറ്റുവരവ്. തിരുവോണം ബമ്പര്‍ ടിക്കറ്റ് വിപണിയില്‍ ഉണ്ടായിരുന്നതാണ് നവകേരള ലോട്ടറിക്ക് തിരിച്ചടിയായതെന്നാണ് മന്ത്രിയുടെ വിശദീകരണം.
മറ്റു ലോട്ടറികള്‍ പതിവു പോലെ വിറ്റുപോകുന്നുണ്ട്. നവകേരളം ലോട്ടറി വേണ്ടെന്ന് ജനങ്ങള്‍ വില്പനക്കാരോട് തറപ്പിച്ചു പറയുന്നുമുണ്ട്. ജനങ്ങള്‍ ഈ ലോട്ടറിയെ തിരസ്കരിച്ചുവെന്ന് ഇതില്‍ നിന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: