കോട്ടയം: സംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇനിമുതല്‍ യൂണിഫോം. റേഷന്‍കടകള്‍ ആകര്‍ഷകമാക്കാനും ഏകീകൃത രൂപം കൊണ്ടുവരുന്നതിനുമാണ് പദ്ധതി. ഇതിന്റെ ഭാഗമായി കടകളുടെ ബോര്‍ഡുകള്‍, സ്റ്റോക്ക് ബോര്‍ഡുകള്‍ പരാതിപ്പെട്ടികള്‍, കടയുടെ ഉള്‍വശത്തെ ചുവരിന്റെ നിറം, ഷട്ടര്‍, വാതില്‍ എന്നിവയെല്ലാം ഏകീകൃത രീതിയിലാക്കും.
പദ്ധതി നടപ്പാക്കുന്നതിന് കടകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. ഇതിന്റെ നടത്തിപ്പിനായി രണ്ട് കോടി തൊണ്ണൂറ് ലക്ഷം രൂപ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അനുവദിച്ചിട്ടുള്ള തുകയില്‍ നിന്നും ചെലവഴിക്കും. ഇതിലൂടെ ഒരു റേഷന്‍കടയ്ക്ക് 2,000 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കും.
കടയുടെ മുന്‍വശത്തെ വിസ്തീര്‍ണ്ണം അനുസരിച്ചാണ് ബോര്‍ഡിന്റെ അളവ്് നിശ്ചയിക്കുന്നത്. 4 എംഎം കനമുള്ള ജിഐ ഷീറ്റില്‍ ചുവപ്പോ മഞ്ഞ നിറത്തിലോ ആയിരിക്കണം ബോര്‍ഡുകള്‍. വെള്ളബോര്‍ഡില്‍ വ്യക്തതയുള്ള സ്റ്റിക്കറില്‍ നിശ്ചിത മാതൃകയിലുള്ള സ്റ്റോക്ക് ബോര്‍ഡുകളും വിലവിവരപ്പട്ടികയും ജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ സ്ഥാപിക്കണം.
ഇരുമ്പിലോ സ്റ്റീലിലോ തീര്‍ത്ത പരാതിപ്പെട്ടികള്‍ ചുവപ്പ് നിറത്തില്‍ എല്ലാ റേഷന്‍ കടകളിലും വേണം. എല്ലാ കടകളുടെയും ഉള്‍വശം വെള്ളനിറത്തിലാക്കണം. ഷട്ടര്‍, വാതില്‍ എന്നിവ അംഗീകരിച്ച മാതൃകയില്‍ പെയിന്റ് ചെയ്യണമെന്നാണ് മറ്റൊരു നിബന്ധന. ഷട്ടറുകള്‍ വെള്ള നിറവും മധ്യത്തില്‍ ലോഗോയും, ഇടത് വശത്ത് ചുവപ്പ് മഞ്ഞ നിറങ്ങളിലുള്ള വര, ഇ-പിഡിഎസ് ലോഗോ എന്നിവ രേഖപ്പെടുത്തണം.
റേഷന്‍ വ്യാപാരികള്‍ക്ക് കൂടുതല്‍ സാമ്പത്തിക ഭദ്രത ലഭിക്കുന്നതിനുളള മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി വരുന്നു. ഇതിന്റെ ഭാഗമായി സപ്ലൈകോ മുഖേന വില്‍ക്കുന്ന സബ്സിഡി ഇതര സാധനങ്ങള്‍ റേഷന്‍ കടകളിലൂടെ വില്‍പ്പന നടത്തുന്നതു സംബന്ധിച്ച് പരിഗണനയിലാണ്.
റേഷന്‍ കടകള്‍ വഴി ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സജീവ പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായി ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ലീഡ് ബാങ്ക് ഉദ്യോഗസ്ഥരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ റേഷന്‍ കടയുടമകള്‍ക്ക് പ്രതിമാസം ഒരു നിശ്ചിത തുക കമ്മീഷന് ഇനത്തില്‍ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. സംസ്ഥാന ലോട്ടറിയുടെ ഏജന്‍സി നല്കുന്ന കാര്യവും പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: