കോഴിക്കോട്: മതേതരകേരളത്തിന്റെ പിന്തുണ ലഭിക്കാത്തതാണ് കിത്താബ് നാടകം സംസ്ഥാനസ്കൂള്‍ കലോത്സവത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് കാരണമെന്ന് നാടകരചയിതാവും സംവിധായകനുമായ റഫീഖ് മംഗലശ്ശേരി.
മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ച മീശ നോവലിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കേരളത്തിലെ സാംസ്കാരിക നായകരും ബുദ്ധിജീവികളും ശക്തമായി പ്രതികരിക്കാന്‍ തയാറായെന്നും എന്നാല്‍ ‘കിത്താബി’നെതിരെ മതനേതൃത്വം പ്രതിഷേധവുമായി വന്നപ്പോള്‍ സാംസ്കാരികനായകരും ബുദ്ധിജീവികളും മൗനമവലംബിക്കുകയാണുണ്ടായതെന്നും റഫീഖ് ‘ജന്മഭൂമി’യോട് പറഞ്ഞു. നാലുദിവസത്തോളം നീണ്ടുനിന്ന ആ മൗനം സ്കൂള്‍ അധികൃതരില്‍ നാടകം പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയത്. അതിനാല്‍ നാടകം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നെന്നും റഫീഖ് മംഗലശ്ശേരി പറഞ്ഞു.
മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കിത്താബ് എന്ന നാടകമാണ് കോഴിക്കോട് റവന്യൂജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഒന്നാമതെത്തിയത്. പള്ളിയില്‍ കയറി ബാങ്ക് വിളിക്കാനാഗ്രഹിക്കുന്ന പെണ്കുട്ടിയുടെകഥയാണ് ഈ നാടകത്തില്‍ പറയുന്നത്. മതമൗലികവാദികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞദിവസം സിപിഎം നേതൃത്വത്തിലുള്ള ട്രസ്റ്റ് ഭരിക്കുന്ന സ്കൂളിന്റെ അധികൃതര്‍ നാടകം പിന്‍വലിച്ച് പ്രദേശത്തെ മഹല്ല് കമ്മിറ്റിയോട് ക്ഷമ ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: