വൈക്കം: വൃശ്ചികമാസത്തിലെ കൃഷ്ണാഷ്ടമിനാളില്‍ സര്‍വാഭരണ വിഭൂഷിതനായ ശ്രീ വൈക്കത്തപ്പന്റെ മോഹനരൂപം ദര്‍ശിച്ച് സായൂജ്യം നേടാന്‍ ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തിലെത്തി. തന്ത്രിമാരായ കിഴക്കിനേടത്ത് മേക്കാട് നാരായണന് നമ്പൂതിരി, മേക്കാട് ചെറിയ നാരായണന് നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണന് നമ്പൂതിരി, മേല്‍ശാന്തി ടി.ഡി. നാരായണന് നമ്പൂതിരി, ടി.എസ്. നാരായണന് നമ്പൂതിരി, ശ്രീധരന് നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ഉഷപൂജ, എതൃത്തപൂജ എന്നിവയ്ക്ക് ശേഷമാണ് അഷ്ടമിദര്‍ശനം നടന്നത്. ഇന്നലെ പുലര്‍ച്ചെ 4.30 മുതലാണ് അഷ്ടമിദര്‍ശനം ആരംഭിച്ചത്.
വൈക്കം ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ആല്‍മര ചുവട്ടില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് ശ്രീ പരമേശ്വരന് പാര്‍വതി സമേതനായി ദര്‍ശനം നല്കിയ പുണ്യമുഹൂര്‍ത്തത്തിലാണ് അഷ്ടമിദര്‍ശനം കൊണ്ടാടുന്നത്. അഷ്ടമി സദ്യയിലും നിരവധി ഭക്തര്‍ പങ്കെടുത്തു.
രാത്രി 10ന് വൈക്കത്തപ്പന് അഷ്ടമി വിളക്കിനായി കിഴക്കേ ആനപ്പന്തലിലേക്ക് എഴുന്നളളി. താരകാസുര നിഗ്രഹത്തിന് ശേഷം വിജയശ്രീലാളിതനായി വന്ന ഉദയനാപുരത്തപ്പന് സ്വന്തം സ്ഥാനം നല്കി വൈക്കത്തപ്പന് അനുഗ്രഹിച്ച പുണ്യമുഹൂര്‍ത്തത്തിന് മൂത്തേടത്ത്കാവ് ഭഗവതി, കൂട്ടുമ്മേല്‍ ഭഗവതി, ശ്രീനാരായണപുരം ദേവന്, തൃണയംകുടത്തപ്പന്, ഇണ്ടംതുരുത്തില്‍ ഭഗവതി, കിഴക്കുംകാവ് ഭഗവതി, പുഴവായികുളങ്ങര മഹാവിഷ്ണു എന്നിവര്‍ സാക്ഷിയായി. വലിയ കാണിയ്ക്കക്കുശേഷം ദേവീ-ദേവന്മാരും ഉദയനാപുരത്തപ്പനും വൈക്കത്തപ്പനോട് യാത്രചോദിച്ചു പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: