ബ്യൂണസ് അയേഴ്സ്: സാമ്പത്തിക കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ലോക രാജ്യങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യ. ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആവശ്യം ഉന്നയിച്ചത്. ഇതിനായി ഒമ്പത് ഇന നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി മുന്നോട്ടുവച്ചു.
ഇത്തരം കുറ്റകൃത്യങ്ങള്‍ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജി 20 ഉച്ചകോടിയില്‍ വ്യാപാരരംഗവുമായി ബന്ധപ്പെട്ട സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തി രാജ്യം വിടുന്നവരെ വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. ഇതിനായി നിയമനടപടികളില്‍ ഐക്യരൂപം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജി 20 ഉച്ചകോടിക്കായി അര്‍ജന്റീനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ആദ്യ ഇന്ത്യ-അമേരിക്ക-ജപ്പാന് ത്രികക്ഷി ചര്‍ച്ചയ്ക്കും ബ്യൂണസ് അയേഴ്സ് വേദിയായി. ഇന്തോ-പസഫിക് മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി.
പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ സ്വാഗതം ചെയ്തു. റഷ്യന്‍, ചൈനീസ് പ്രസിഡന്റുമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക ഭദ്രതയ്ക്കും ലോക സമാധാനം നിലനിര്‍ത്തുന്നതിനും ഇന്ത്യയും റഷ്യയും ചൈനയും ഒരുമിച്ച് നില്‍ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: