കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ അതിരൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കത്തോലിക്കാ സഭ രക്ഷിക്കുകയാണെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ. പി.കെ. ശശി എംഎല്‍എയുടെ സ്ത്രീപീഡനക്കേസ് പോലീസിന് കൈമാറണമെന്നും, പി.സി. ജോര്‍ജ് എംഎല്‍എ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ കമ്മീഷന് അധികാരമുണ്ടെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സഭ ബിഷപ്പിനെ വെള്ളപൂശുന്നു. സഭയില്‍ വനിതകള്‍ക്ക് പരാതി നല്‍കാനുള്ള കമ്മിറ്റികളില്ല. അതുണ്ടാക്കണം. അത് സര്‍ക്കാര്‍ നിയമമാണ്. അതില്ലാത്ത സാഹചര്യത്തില്‍ ഇത്തരം പരാതികള്‍ ഏതുണ്ടായാലും അത് ഉടന്‍ പോലീസിന് കൈമാറണമെന്നാണ് ചട്ടം.
ഫ്രാങ്കോയ്ക്കെതിരേ പോലീസ് കുറ്റപത്രം നല്കി. പക്ഷേ, സഭ, അയാളെ വെള്ളപൂശി മാന്യനാക്കുന്നു. സഭയുടെ പുതിയ വാര്‍ഷിക കലണ്ടറിലും ഫ്രാങ്കോയുടെ ചിത്രമുണ്ട്. ഈ കലണ്ടര്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ മുറിയില്‍ തൂക്കിയിരിക്കുന്നു. ജീവന് സുരക്ഷാ ഭീഷണിയുണ്ടെന്നു പറയുന്ന കന്യാസ്ത്രീക്ക് പോലീസ് സുരക്ഷ നല്കാന് അനുവദിക്കുന്നില്ല. ഇക്കാര്യങ്ങൡ സഭാ മേലധ്യക്ഷനെ കാണാന്‍ ശ്രമിച്ചു, അദ്ദേഹം ഇന്ത്യയ്ക്കു പുറത്താണ്, അവര്‍ പറഞ്ഞു.
പി.കെ. ശശി എംഎല്‍എക്കെതിരായ പരാതി പരിഗണിച്ച ഒരു വനിതാംഗം ഉള്‍പ്പെട്ട കമ്മിറ്റി, ഉടന്‍ തന്നെ പരാതി പോലീസിന് കൈമാറണം. തനിക്ക് പരാതിയില്ലെന്ന് പെണ്‍കുട്ടി പറയാത്തിടത്തോളം അതാണ് നടപടി. നിയമനിര്‍മാതാക്കളുടെ പേരിലുയര്‍ന്ന കേസില്‍ കര്‍ക്കശ നടപടി വേണം. പെണ്‍കുട്ടി പരാതിയിലുറച്ചു നിന്ന് പോലീസ് നടപടി ആവശ്യപ്പെടണം. പെണ്‍കുട്ടി ആരാണെന്ന് വെളിപ്പെടുത്താത്ത സാഹചര്യത്തില്‍ കമ്മീഷന് അവരെ സമീപിക്കാന്‍ കഴിയില്ല. സംസ്ഥാന ഡിജിപിയോട് ഈ കേസില്‍ റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. കിട്ടിയിട്ടില്ല. ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കും. പിന്നെ കമ്മീഷന് ഡിജിപിയെ വിളിപ്പിക്കും, രേഖ ശര്‍മ പറഞ്ഞു.
തുടര്‍ച്ചയായി സ്ത്രീകളെ അപമാനിക്കുന്ന പി.സി. ജോര്‍ജ് എംഎല്എയ്ക്കെതിരെയെടുത്ത കേസില്‍ രണ്ടുവട്ടം പല കാരണം പറഞ്ഞ് കമ്മീഷനില്‍ ഹാജരാകാതെ ഒഴിഞ്ഞു. സ്ത്രീകളോട് പരസ്യമായി മാപ്പു പറയുകയാണ് വേണ്ടത്. അല്ലെങ്കില്‍ മാപ്പ് പറയില്ലെന്ന് പറയണം. അതു രണ്ടുമുണ്ടായിട്ടില്ല. അതിനാല്‍ തുടര്‍നടപടികളുമായി കമ്മീഷന് നീങ്ങും. ജോര്‍ജിനെതിരേ നടപടി വേണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. എംഎല്‍എമാരും എംപിമാരും കമ്മീഷന്റെ അധികാരത്തിനു മേലെയല്ല. അടുത്തപടി അറസ്റ്റാണ്. ശബരിമല വിഷയം കോടതിയിലിരിക്കുന്നതിനാല്‍ അഭിപ്രായം പറയുന്നില്ല, രേഖ ശര്‍മ പറഞ്ഞു. പത്രസമ്മേളനത്തില്‍ അഡ്വ. കൃഷ്ണദാസ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: