കോഴിക്കോട്: വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഏകദിന നാട്ടാന സെന്‍സസ് പ്രകാരം സംസ്ഥാനത്തുള്ള നാട്ടാനകളുടെ എണ്ണം 521. ഇതില്‍ 401 കൊമ്പനും 98 പിടിയാനകളും 22 മോഴകളും ഉള്‍പ്പെടുന്നു. ഏറ്റവും പ്രായംകുറഞ്ഞ ആന കോട്ടൂര്‍ ആന വളര്‍ത്തല്‍ കേന്ദ്രത്തിലെ കണ്ണനാണ് (ഒമ്പത് മാസം). പ്രായം കൂടിയത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനു കീഴിലുള്ള തിരുവനന്തപുരത്തെ ചെങ്കള്ളൂര്‍ ക്ഷേത്രത്തിലെ ദാക്ഷായണി (87)യും.
ആനകളുടെയും ഉടമസ്ഥരുടെയും പാപ്പാന്മാരുടെയും പേരുവിവരങ്ങള്‍, ആനകളെ തിരിച്ചറിയാനുള്ള മൈക്രോചിപ്പ് വിവരങ്ങള്‍, ആനകളുടെ ഡിഎന്‍എ സഹിതമുള്ള വിശദാംശങ്ങളാണ് ശേഖരിച്ചത്. ആനയുടെ ഉയരം, നീളം, തുമ്പിക്കൈ, കൊമ്പ്, വാല് എന്നിവയുടെ അളവ്, ചിത്രങ്ങള്‍ ഇവയെല്ലാം വിവരശേഖരത്തില്‍ ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ ആനകളുള്ള ജില്ല തൃശൂരും കുറഞ്ഞത് കണ്ണൂരുമാണ്. 145 ആനകളുടെ വിവരങ്ങള്‍ തൃശൂരില്‍ നിന്നു ലഭിച്ചപ്പോള്‍ മൂന്നു ആനകളുടെ വിശദാംശങ്ങളാണ് കണ്ണൂരില്‍ നിന്നു ലഭ്യമായത്. നാട്ടാനകളില്ലാത്ത ഏകജില്ല കാസര്‍കോടാണ്.
സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആനകളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയത്. വിശദമായ സെന്‍സസ് റിപ്പോര്‍ട്ട് ഡിസംബര്‍ 31നുള്ളില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് പി.കെ. കേശവന് അറിയിച്ചു.
ആനകളുടെ എണ്ണം ജില്ലതിരിച്ച് : തിരുവനന്തപുരം- 48, കൊല്ലം- 61, പത്തനംതിട്ട- 25, ആലപ്പുഴ- 20, കോട്ടയം- 64, ഇടുക്കി- 48, എറണാകുളം-23, തൃശൂര്‍- 145, പാലക്കാട്- 55, മലപ്പുറം- ഏഴ്, കോഴിക്കോട്- 12, വയനാട്- 10, കണ്ണൂര്‍-മൂന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: