ബെംഗളൂരു: ഹിമാലയന്‍ മേഖലയില്‍ അതിതീവ്ര ഭൂകമ്പത്തിന് സാധ്യതയെന്ന് ഗവേഷകര്‍. മധ്യഹിമാലയന്‍ മേഖലയില്‍ 8.5 തീവ്രതയുള്ള ഭൂചലനം ആസന്ന ഭാവിയില്‍ പ്രതീക്ഷിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം.
നിരവധി അടുക്കുകളായി വ്യാപിച്ചു കിടക്കുന്ന മധ്യഹിമാലയന്‍ മേഖലയില്‍ തീവ്രതയേറിയ ഒരു ഭൂകമ്പമെങ്കിലും വൈകാതെയുണ്ടാകുമെന്ന് ബെംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ ഭൂചലന ശാസ്ത്ര വിദഗ്ധന്‍ സി.പി. രാജേന്ദ്രന്റെ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.
ഇന്ത്യാ നേപ്പാള്‍ അതിര്‍ത്തിയിലെ കോര്ഗാലിയയ്ക്കും മോഹന്‍ ഖോലയ്ക്കും ഇടയില്‍ നടത്തിയ ഭൗമപഠനങ്ങളില് നിന്നാണ് വരാനിരിക്കുന്ന ഭൂചലനത്തെക്കുറിച്ച് ഗവേഷകര്‍ നിഗമനത്തിലെത്തിയത്. പരിസ്ഥിതിയിലുണ്ടാകുന്ന അശാസ്ത്രീയ പ്രവര്‍ത്തനങ്ങളാണ് ഭൂചലനത്തിലേക്ക് വഴിയൊരുക്കുന്നത്.
2015ലെ ഖോര്‍ഖ ഭൂചലനത്തേക്കാള്‍ തീവ്രതയേറിയ ഭൂചലനം ഈ മേഖലയിലുണ്ടാകുമെന്ന് അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്ററിലെ ഭൗമശാസ്ത്രജ്ഞന്‍ കെ.എം. ശ്രീജിത്തും ന്യൂദല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി ഡയറക്ടര്‍ വിനീത് ഗെലോട്ടും സമര്‍ഥിക്കുന്നു. ഇത്തരമൊരു ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് 2004ലെ സുനാമി പ്രവചിച്ച പൂനെയിലെ ശാസ്ത്രജ്ഞന് അരുണ്‍ ബാപ്പട്ടും അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: