ശബരിമലയില്‍ നടക്കുന്നത് ആധുനികനെന്നു നടിക്കുന്ന മനുഷ്യന്റെ ശുദ്ധമണ്ടത്തരമാണ്. ഹിന്ദുസംസ്കാരത്തെ ശരിയായി മനസ്സിലാക്കാതെയാണു കോടതിയും സര്‍ക്കാരും ജനങ്ങളും പെരുമാറുന്നത്.
വ്യത്യസ്ത അര്‍ത്ഥത്തിലാകാം ഓരോരുത്തരും ആചാരങ്ങളെ അനുഷ്ഠിക്കുന്നത്. സാരമായത് അവനവനിലെ സങ്കല്പശക്തിയാണ്. അതിനെ വളര്‍ത്തുകയും രൂപപ്പെടുത്തുകയുമാണ് ഓരോ ആചാരങ്ങള്‍ കൊണ്ടും ഉദ്ദേശിക്കുന്നത്. ഭാരതീയ ജീവിതത്തിലെ ദര്‍ശനങ്ങളാണ് ശബരിമലയിലെ ആചാരങ്ങളായി നില്‍ക്കുന്നത്.
കാലവും രാഷ്ട്രവും മാറി എന്നൊക്കെ പറഞ്ഞ് ഭാരതീയനെ അവന്റെ ജീവിതത്തില്‍ നിന്ന് അകറ്റരുത്. ഭൂമിയില്‍ ജീവിതവും മരണവും ഉള്ള കാലത്തോളം മനുഷ്യന്റെ ജീവിതലക്ഷ്യം മാറില്ല. ഉദാത്തമായ ദര്‍ശനങ്ങളെ ആചാരങ്ങളാക്കിയ ഗുരു, സ്ത്രീകള്‍ക്ക് അവയൊന്നും നിഷേധിച്ചിട്ടില്ല. അവര്‍ക്ക് പത്ത് വയസ്സിന് മുന്‍പും അന്‍പത് വയസ്സിനു ശേഷവും ഇതെല്ലാം ആകാം. ഇതിന്റെ പൊരുള്‍ വളരെ ശ്രദ്ധിക്കണം.
ലക്ഷ്യ സാധ്യത്തിനു ശേഷം വാടിവീഴുന്ന പൂവല്ല സ്ത്രീ. പൂവ് അതിന്റെ അഴകും ഗന്ധവും കൊണ്ട് നേടുന്നത് അടുത്ത സൃഷ്ടിക്കുള്ള വിത്തിനെയാണ്. സൗന്ദര്യത്തിന്റെ മരണം കൊണ്ട് വിത്തിനെ നേടിക്കഴിഞ്ഞാല്‍ പിന്നെ സൃഷ്ടിയില്‍ പൂവിന് പങ്കില്ല. അതുപോലെയല്ല സ്ത്രീയുടെ കഥ. അതാണ് ആചാര്യന്മാര് ഉപദേശിക്കുന്നത്.
യൗവ്വന സമയത്ത് സ്ത്രീശരീരത്തിന്റെ ധര്‍മ്മമാണ് ആകര്‍ഷിക്കല്‍. അതിലൂടെ ലക്ഷ്യമിടുന്നതും വിത്ത് ശേഖരണം തന്നെയാണ്. പക്ഷേ അവിടെ തീരുന്നതല്ല അവിടെ തുടങ്ങുന്നതാണ് സ്ത്രീയുടെ കഥ. ഒരു വിത്തില്‍ നിന്ന് അവള് കുഞ്ഞിനെ രൂപപ്പെടുത്തുമ്പോള്‍ സഹനത്തിന്റെ, സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ രൂപമായ അമ്മയായി സ്വയം രൂപപ്പെടും. മകളായും സഹോദരിയായും കാമുകിയായും ഭാര്യയായും അമ്മയായും പകര്‍ന്നാടുന്ന സ്ത്രീയുടെ ഏറ്റവും ഉദാത്തമായ വേഷം അമ്മയുടേതാണ്. അമ്മ ഈശ്വരന്റെ രൂപമാണ്. ആ കാഴ്ചപ്പാടിലൂടെയേ കൊച്ചുകുഞ്ഞായിരിക്കുമ്പോള്‍ പോലും സ്ത്രീകളെ കാണാനും പാടുള്ളു. സ്ത്രീ ഭോഗവസ്തുവല്ലെന്നാണു ഗുരു പഠിപ്പിക്കുന്നത്. അതാണ് യുവതികളായ സ്ത്രീകളെ മാത്രം മുന്നില്‍ എത്തുന്നവരുടെ കൂട്ടത്തില്‍ നിന്നു ഗുരു വിലക്കിയത്. നൈഷ്ഠിക ബ്രഹ്മചാരിയായി സങ്കല്പിച്ച് പ്രതിഷ്ഠിച്ച ഈശ്വരന് മുമ്പില്‍ യുവതികള്‍ പോകരുത് എന്ന ആചാരത്തില്‍ എത്തിച്ചതും ആ ഉപദേശമാണ്.
ഓരോ കുഞ്ഞും സ്ത്രീയെ അമ്മയായി മാത്രം കണ്ടു വളരാനാണ് അമ്മിണിയമ്മ, ഗോമതിയമ്മ, വിശാലാക്ഷിയമ്മ, എന്നൊക്കെ പെണ്‍കുഞ്ഞുങ്ങളെ വിളിച്ചത്. അത് തന്നെയാണ് വിവാഹ അഭ്യര്‍ത്ഥനയുമായി ചെന്ന യുവതിയെ മാളികപ്പുറത്ത് ‘അമ്മ’യായി അയ്യപ്പന് അടുത്തിരുത്തിയത്. ഇരുമുടിയുമായി ഇറങ്ങുമ്പോള്‍ ഓരോ അയ്യപ്പനോടും പെറ്റമ്മയുടെ അനുഗ്രഹം വാങ്ങി വരാന്‍ ഉപദേശിക്കുന്ന ആ ഗുരു സങ്കല്പത്തെയാണ് യുവതിയുടെയും ആര്ത്തവരക്തത്തിന്റെയും കഥപറഞ്ഞ് ഭാരതീയരായ നമ്മള് തന്നെ അവഹേളിക്കുന്നത്.
സ്ത്രീസമൂഹത്തോടു പറയട്ടെ, ഇത് ഭാരതീയര്‍ നിങ്ങള്‍ക്ക് നല്കുന്ന, സമാനതകളില്ലാത്ത ബഹുമാനമാണ്. ആ സങ്കല്പങ്ങളെ മറച്ചുവച്ച്, ആധുനിക കാലഘട്ടം നിങ്ങളെ വെറും ശരീരങ്ങളായി വളര്‍ത്തി. നിങ്ങള്‍ സ്വയം ശരീരങ്ങള്‍ മാത്രമാണെന്ന് ചിന്തിക്കുകയും ശരീരങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നു. ആത്യന്തികമായി ആണിന്റെ കണ്ണില്‍നിന്ന് അമ്മയെ മാറ്റി സ്ത്രീയായി നിങ്ങള്‍ നിങ്ങളെത്തന്നെ അവതരിപ്പിച്ചു. അവിടെ ജയിച്ചതും തോറ്റതും നിങ്ങള്‍ തന്നെയാണ്. ഈ ഉപഭോഗ സംസ്കാരത്തില്‍ വെറും ആറു മാസമായ കുഞ്ഞില്‍ പോലും സ്ത്രീകളെ കാണാന്‍ കഴിയുന്ന ഒരു മനോനില നമ്മള് ഉണ്ടാക്കിയെടുത്തു.
നിങ്ങളുടെ സംസ്കാരം എന്തെന്നോ നിങ്ങള്‍ ആരെന്നോ അറിയിക്കാതെ അജ്ഞരായവര്‍ നിങ്ങളെ തിടുക്കപ്പെട്ട് ഉദ്ധരിക്കുന്നതാണ് ശബരിമലയിലെ യഥാര്‍ത്ഥ ചിത്രം. ചരിത്രവിധിയെന്ന് പറഞ്ഞ്, ഇവിടെ നടക്കുന്നത്, നിന്നിലെ സംസ്കാരത്തിന്റെ അവസാന ദീപവും ഊതിക്കെടുത്തുന്ന തനി വിഡ്ഢിത്തമാണ്. ഇത് മനസ്സിലാക്കേണ്ടത് അറിവും ബുദ്ധിയുമുള്ള ഇന്നത്തെ സ്ത്രീകളായ നിങ്ങളാണ്.
സ്വന്തം ദര്‍ശനങ്ങളില്‍ നിന്ന് അകറ്റി നിങ്ങളെ രൂപപ്പെടുത്തിയതിനാല്‍, അതിന്റെ യഥാര്‍ത്ഥ വിലയും മഹത്വവും നിങ്ങള്‍ അറിയുന്നില്ല. എവിടെയെങ്കിലും ഒരു വിളക്ക് കണ്ടാല്‍ ഹിന്ദുത്വം വന്നു… വര്‍ഗീയത വന്നു… ബ്രാഹ്മണത്ത്വം വന്നു… സവര്‍ണ്ണരും അവര്‍ണ്ണരും വന്നു.
സ്ത്രീത്വത്തിന് വിലകല്‍പിക്കുന്നവരല്ല പുരോഗമനവാദവുമായി മുന്നിലുള്ളത്. ആയിരുന്നെങ്കില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സ്ത്രീകള്‍ തന്നെ എതിര്‍പ്പുമായി മുന്നോട്ടു വന്നിട്ടും അതൊന്നും കാണാനോ കേള്‍ക്കാനോ അവര്‍ക്ക് കഴിയാതിരിക്കില്ല. ഭാരതസംസ്കാരത്തിലെ സ്ത്രീത്വത്തെ നിങ്ങള്‍ വീണ്ടെടുക്കണം. എങ്കിലേ സ്ത്രീയെ ബഹുമാനിക്കുന്ന തലമുറകള്‍ ഇവിടെ ഉണ്ടാകൂ.
പൂര്‍വ്വികര്‍ സങ്കല്പ ശക്തിയാല്‍ ഉണ്ടാക്കിയ ആചാരങ്ങളെ മാറ്റുന്നതിനുമുന്‍പ് മൂന്ന് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഒന്ന് ആചാരങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ പൊരുള്‍ അറിഞ്ഞിരിക്കണം. രണ്ട് അതിനേക്കാള്‍ ഉയര്‍ന്ന സങ്കല്പമാണ് പുതിയത് എന്ന് ഉറപ്പാക്കണം. മൂന്ന് പരിമിതികളെക്കുറിച്ച് ബോധമുള്ളവരാണ് ഇതിന് തുനിയുന്നതെന്നു വ്യക്തമായിരിക്കണം.
ഇത് മൂന്നും അല്പം പോലും ഗണിക്കാതെയാണ് ഇവിടേയ്ക്കുവന്ന വിദേശികള്‍ പെരുമാറിയത്. വ്യത്യസ്ഥങ്ങളായ സംസ്കാരങ്ങളില്‍ നിന്ന് വന്നവര്‍ അങ്ങനെ പെരുമാറിയത് മനസ്സിലാക്കാം. പക്ഷേ സ്വന്തം ആള്ക്കാര് അങ്ങനെ ചെയ്യുമ്പോള്‍ അതിനെ അനുകൂലിക്കുന്നത്, അയ്യായിരത്തില്പരം വര്‍ഷങ്ങളിലെ ഒരു ജനതയുടെ ജീവിതങ്ങളിലൂടെ ഉരുത്തിരിഞ്ഞ ഭാരതദര്‍ശനത്തെ അപമാനിക്കലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: