ആലപ്പുഴ: ഓഖി ദുരന്തബാധിതരെ കേന്ദ്രം പരിഗണിക്കുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ സ്വന്തം കഴിവുകേട് മറയ്ക്കാന്‍. പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാര്‍ 169.63 കോടി രൂപ അനുവദിച്ചിട്ടും, അതു കണ്ടില്ലെന്ന് നടിച്ച് മുഖ്യമന്ത്രിയുടെ കണ്ണടച്ചിരുട്ടാക്കല്‍. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ബഹുഭൂരിപക്ഷവും നടപ്പായില്ലെന്നറിയുമ്പോഴേ ഈ വാദങ്ങളിലെ പൊള്ളത്തരം വ്യക്തമാകൂ.
കേന്ദ്രം അനുവദിച്ച തുടകയില്‍ 133 കോടി രൂപ ലഭിച്ചു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 107 കോടി രൂപയും കിട്ടൂ. എന്നാല്‍ 62.89 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൊടുത്ത 22 ലക്ഷം രൂപയില്‍ രണ്ട് ലക്ഷം കേന്ദ്ര സഹായവും 10 ലക്ഷം ഇന്‍ഷുറന്‍സുമാണ്. ജാക്കറ്റ് നല്‍കുന്നതിന് 6.10 കോടി രൂപ ചെലവഴിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നെങ്കിലും 1,350 രൂപ നല്‍കിയാണ് മത്സ്യത്തൊഴിലാളികള്‍ അവ വാങ്ങിയത്. സാറ്റലൈറ്റ് ഫോണിന് 9.62 കോടി രൂപയും നാവിക ഉപകരണത്തിന് 15.93 കോടിയും ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ നടപടിയുണ്ടായില്ല.
ദുരന്തസമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് 2,000 രൂപ വീതം നല്കുമെന്നു പറഞ്ഞെങ്കിലും അത് എല്ലാവര്ക്കും ലഭിച്ചില്ല. മരിച്ച തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചതനുസരിച്ച് 42 പേര്‍ക്കു മാത്രമാണ് മത്സ്യഫെഡിന്റെ നെറ്റ് ഫാക്ടറിയില്‍ താത്കാലിക നിയമനം ലഭിച്ചത്. ദുരന്തത്തില്‍ 52 പേരുടെ മൃതദേഹം ലഭിച്ചു. 91 പേരുടെ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. തീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കുമെന്ന പ്രഖ്യാപനവും യാഥാര്‍ഥ്യമായില്ല. തിരുവനന്തപുരത്ത് 185, കൊല്ലം-10, ആലപ്പുഴ-36, തൃശൂര്‍-2, മലപ്പുറം-11, കോഴിക്കോട്-3, കാസര്‍കോട്-ഒന്ന് ഉള്‍പ്പെടെ 248 കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതും പാഴ്വാക്കായി.
തിരുവനന്തപുരത്ത് 192 കുടുംബങ്ങള്‍ക്കു മാത്രമാണ് ഫ്ളാറ്റു നിര്‍മിച്ച് നല്‍കിയത്. തീരദേശ പോലീസ് വാര്ഡന്മാരായി 200 മത്സ്യത്തൊഴിലാളികളെ നിയോഗിക്കുമെന്ന വാഗ്ദാനവും നടപ്പായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: