കോട്ടയം: ശബരിമലയിലേത് ഭരണകൂട ഭീകരതയെന്ന് ശബരിമല കര്‍മസമിതി സംസ്ഥാന വര്‍ക്കിങ് ചെയര്‍പെഴ്സണ്‍ കെ.പി. ശശികല ടീച്ചര്‍. യുവതീപ്രവേശനത്തെ ഏതുവിധേനയും സാധ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഗുഢനീക്കങ്ങളാണ് ഭക്തരെ ശബരിമലയില്‍നിന്ന് അകറ്റുന്നത്. മാധ്യമങ്ങള്‍ക്ക്് വിലക്ക് ഏര്‍പ്പെടുത്തിയും അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കിയും നിയന്ത്രണങ്ങളും നിരോധനാജ്ഞയും പ്രഖ്യാപിച്ച് സര്‍ക്കാര്‍ ശബരിമലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും കര്‍മസമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് അവര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിനെ പോലും പരിഗണിക്കാതെ പോലീസിനെ കയറൂരിവിട്ടു. ഹൈക്കോടതി ഉത്തരവുകള്‍ ഒന്നുപോലും നടപ്പാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ല. ഇത് ചോദ്യം ചെയ്താല്‍ ഭീഷണിയാണ് ഫലം.
യുവതീപ്രവേശനത്തിന്റെ പേരില്‍ ഹിന്ദുസംഘടനകള്‍ നടത്തുന്ന സമരം തുടരും. ആചാരലംഘനം അനുവദിക്കില്ലെന്ന നിലപാട് തന്നെയാണ് കര്മസമിതിക്കുള്ളത്. ഇല്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സന്നിധാനത്തും പമ്പയിലും പരിസരത്തും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത മൂലം നട്ടംതിരിയുന്ന ശബരിമലയില്‍ കൂടുതല്‍ ഭക്തരെത്തുന്നത് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും വെട്ടിലാക്കും. ഇത് മനസിലാക്കി ഭക്തരില്‍ ഭീതിയുളവാക്കാനാണ് നിയന്ത്രണങ്ങള്‍.
ശബരിമലയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കും യുവതീ പ്രവേശനത്തിനുമെതിരെ ബോധവത്ക്കരണ പരിപാടികള്‍ക്ക് രൂപം നല്കി. മൂന്ന് വരെ നിധിശേഖരണം നടത്തും. സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കിയ ഭക്തര്‍ക്ക് അനുകൂലമായ നിയമ നടപടികള്‍ക്കാണ് നിധിശേഖരണം. നാല് മുതല്‍ ഒമ്പത് വരെ കുടുംബയോഗങ്ങളും അയ്യപ്പഭക്ത സമ്മേളനങ്ങളും നടത്തും. ലഘുലേഖകളുമായി ഭക്തര്‍ വീടുവീടാന്തരം കയറിയിറങ്ങി ബോധവത്ക്കരണം നടത്തും. 10ന് പത്തനംതിട്ടയില്‍ ഗുരുസ്വാമി സംഗമത്തോടെ സമരം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കും. 11 മുതല്‍ 20 വരെ സംസ്ഥാന വ്യാപകമായി യുവതീ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ മഹിളാ ഐക്യവേദിക്കൊപ്പം ശബരിമല കര്‍മസമിതിയും പ്രവര്‍ത്തിക്കും.
തിരുവനന്തപുരം സംസ്കൃതി ഭവനില്‍ നടന്ന യോഗത്തില്‍ സ്വാമി ചിദാനന്ദപുരി അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: