ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയില്‍ ഉജ്ജ്വല വിജയത്തോടെ അരങ്ങേറിയ ഇന്ത്യ ആത്മവിശ്വാസത്തോടെ രണ്ടാം മത്സരത്തിനിറങ്ങുന്നു. പൂള് സിയിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ലോക മൂന്നാം നമ്പറായ ബെല്‍ജിയവുമായി കൊമ്പുകോര്‍ക്കും. രാത്രി ഏഴിനാണ് മത്സരം.
നാല്‍പ്പത്തിമൂന്ന് വര്‍ഷത്തിനുശേഷം ലോകകപ്പില്‍ കിരീടം പിടിച്ചെടുക്കാന്‍ തയാറെടുക്കുന്ന ഇന്ത്യ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. ഇന്ന് ബല്‍ജിയത്തെ മറികടന്നാല്‍ ഇന്ത്യക്ക് മിക്കാക്കവാറും നേരിട്ട് ക്വാര്‍ട്ടറില്‍ പ്രവേശനം ലഭിക്കും. ഗ്രൂപ്പില്‍ ജേതാക്കളാകുന്ന ടീമിനാണ് ക്വാര്‍ട്ടറിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുക.
റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ ബെല്‍ജിയത്തിന് ആദ്യ മത്സരത്തില്‍ മെച്ചപ്പെട്ട വിജയം നേടാനായില്ല. കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയം മറികടന്നത്.
ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മന്ദീപ് സിങ്, സിംറന്ജിത്ത് സിങ്, അക്ഷയ ദീപ് , ലളിത് ഉപാദ്ധ്യായ എന്നിവരടങ്ങുന്ന മുന്നേറ്റനിര തകര്‍ത്തുകളിച്ചു. ബെല്‍ജിയത്തിനെതിരെയും ഇവര്‍ മികവ് കാട്ടുമെന്നാണ് പ്രതീക്ഷ.
ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് നയിക്കുന്ന മധ്യനിരയാണ് ഇന്ത്യയുടെ നട്ടെല്ല്. ഹര്‍മന്‍പ്രീത് സിങ്, വിരേന്ദ്ര ലാക്ര, സുരേന്ദര്‍ കുമാര്‍, ഗോളി പി.ആര്. ശ്രീജേഷ് എന്നിവര്‍ അണിനിരക്കുന്ന പ്രതിരോധ നിരയും മികച്ചുനിന്നാല്‍ ബെല്‍ജിയത്തിനെ തോല്‍പ്പിക്കാനാകും.
ലോക അഞ്ചാം നമ്പറായ ഇന്ത്യ 2013 നുശേഷം ബെല്‍ജിയവുമായി പത്തൊമ്പത് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ അഞ്ചു തവണ മാത്രമേ ഇന്ത്യക്ക് ജയിക്കാനായിട്ടുളളൂ. അതേസമയം ബെല്‍ജിയം പതിമൂന്ന് വിജയങ്ങള്‍ നേടി. ഒരു മത്സരം സമനിലയായി.
ഈ വര്‍ഷമാദ്യം ഹോളണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യയും ബെല്‍ജിയവും അവസാമായി ഏറ്റുമുട്ടിയത്. അന്ന് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: