തിരുവനന്തപുരം: വാലറ്റനിരക്കാരനായ വിഷ്ണു വിനോദിന്റെ ഭഗീരഥപ്രയ്തനവും കേരളത്തെ തോല്‍വിയില്‍ നിന്ന് കരകയറ്റിയില്ല. മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ആതിഥേയര്‍ അഞ്ചു വിക്കറ്റിന് തോറ്റു. ഈ സീസണില്‍ കേരളത്തിന്റെ ആദ്യ തോല്‍വിയാണിത്.
എട്ടാമനായി കളിക്കളത്തിലിറങ്ങി ശക്തമായി പൊരുതി നിന്ന വിഷ്ണുവിന് ഇരട്ട സെഞ്ചുറി തികയ്ക്കാന്‍ കൂട്ടിനാളില്ലാതെ പോയി. പത്ത് പേരും ബാറ്റ്വച്ച് കീഴടങ്ങിയപ്പോള്‍ വിഷ്ണു 193 റണ്‍സുമായി അജയ്യനായി നിന്നു. 282 പന്ത് നേരിട്ട വിഷ്ണു 23 ഫോറും ഒരു സിക്സറും അടിച്ചു. വിഷ്ണുവാണ് കളിയിലെ താരം.
ആദ്യ ഇന്നിങ്ങ്സില്‍ 255 റണ്‍സ് ലീഡ് വഴങ്ങിയ കേരളം അവസാനദിനം രണ്ടാം ഇന്നിങ്ങ്സില്‍ 455 റണ്‍സിന് പുറത്ത്. തുടര്‍ന്ന് 191 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ്ചെയ്ത മധ്യപ്രദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി. സ്കോര്‍ കേരളം: 63, 455. മധ്യപ്രദേശ് 328, അഞ്ചു വിക്കറ്റിന് 194.
മധ്യനിര ബാറ്റ്സ്മാന്മാരായ പട്ടിദാര്‍, എസ്.എസ്.ശര്‍മ എന്നിവരുടെ മികവാണ് മധ്യപ്രദേശിന് വിജയം സമ്മാനിച്ചത്.
പട്ടിദാര്‍ 92 പന്തില്‍ ഏഴു ഫോറുകളുടെ അകമ്പടിയില്‍ 77 റണ്‍സ് നേടി ടോപ്പ് സ്കോററായി. ജലജ് സക്സേനയുടെ പന്തില്‍ ജഗദീഷ് പിടിച്ചാണ് പട്ടിദാര്‍ പുറത്തായത്. ശര്‍മ 92 പന്തില്‍ 48 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ആറു പന്ത് അതിര്‍ത്തി കടത്തി.
എ.വി. ബിര്‍ല (23), എം.ഡി. മിശ്ര (12), വൈ.ദുബെ (19), ക്യാപ്റ്റന്‍ എന്‍.വി ഓജ (4) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാര്.
കേരളത്തിന്റെ എ.ആര്. ചന്ദ്രന് പതിനഞ്ച് ഓവറില്‍ 57 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ജലജ് സക്സേന, കെ.സി. അക്ഷയ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
നേരത്തെ എട്ടിന് 390 റണ്‍സെന്ന സ്കോറിനാണ് കേരളം രണ്ടാം ഇന്നിങ്ങ്സ് പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം 30 റണ്‍സുമായി പുറത്താകാതെ നിന്ന ബേസില്‍ തമ്പി അര്‍ധ സെഞ്ചുറി കുറിച്ചു. 107 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സറും ഉള്‍പ്പെടെ 57 റണ്‍സ്് നേടി.
മധ്യപ്രദേശിനോട് തോറ്റെങ്കിലും ഗ്രൂപ്പ് ബിയില്‍ കേരളം തന്നെയാണ് മുന്നില്‍. നാല് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയും സമനിലയും നേടിയ കേരളത്തിന് പതിമൂന്ന് പോയിന്റുണ്ട്. ആദ്യ മത്സരത്തില്‍ ഹൈദരാബാദുമായി സമനില പിടിച്ച കേരളം ആന്ധ്രയേയും ബംഗാളിനെയും ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചു. അടുത്ത മത്സരത്തില്‍ വ്യാഴാഴ്ച തമിഴ്നാടിനെ നേരിടും.
പോയിന്റ് നിലയില്‍ ബംഗാളാണ് രണ്ടാം സ്ഥാനത്ത്. നാല് മത്സരങ്ങില്‍ ഒരു ജയവും ഒരു തോല്‍വിയും രണ്ട് സമനിലയും നേടിയ അവര്‍ക്ക് പന്ത്രണ്ട് പോയിന്റുണ്ട്.
അതേസമയം മധ്യപ്രദേശ് പതിനൊന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ തോല്‍വിയറിയാത്ത അവര്‍ ഒരു ജയവും മൂന്ന് സമനിലയും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: