കോഴിക്കോട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിതടയാന്‍ ബിജെപി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പൊതുപരിപാടികളിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അയ്യപ്പവേട്ടയ്ക്കും മനുഷ്യാവകാശ ലംഘനം ഉള്‍പ്പെടെയുള്ള കടുത്ത ഭരണകൂടഭീകരതയ്ക്കുമെതിരെ തിരുവനന്തപുരത്ത് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണ്. മൂന്നിന് ആരംഭിക്കുന്ന നിരാഹാരത്തിന് ആദ്യഘട്ടത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് നേതൃത്വം നല്‍കും. ഇതിനുപുറമെ നേരത്തെ ബിജെപി നിശ്ചയിച്ച സമരപരിപാടികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും നേതൃയോഗം തീരുമാനിച്ചു. നിലയ്ക്കലില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിക്കല്‍ സമരവുമായി മുന്നോട്ടു പോകും. പത്തനംതിട്ട ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമരത്തിന് സംസ്ഥാന ഭാരവാഹികള്‍ നേതൃത്വം നല്‍കും.
കെ. സുരേന്ദ്രന് നേരെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. രാത്രി മലകയറാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അദ്ദേഹത്തിനുമേല്‍ കള്ളക്കേസ് എടുക്കുകയായിരുന്നു. അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കാന്‍ വേണ്ടിയാണ് കേരളത്തിലെ മുഴുവന്‍ കോടതികളിലും ഹാജരാക്കുന്നത്. തീവ്രവാദിയെ കൊണ്ടുപോകുന്നത് പോലെ അദ്ദേഹത്തെ കൊണ്ടുനടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ്.
സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ക്കെതിരെ പോലീസ് നിയമവിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചത്. ഇത് നിയമപരമായി നേരിടും. എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും എം.ടി. രമേശ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: