തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ മുമ്പെങ്ങും ഇല്ലാത്ത വിധം ഹൈന്ദവ സംഘനടകള്‍ ഒന്നിച്ചണിനിരന്നപ്പോള്‍ സിപിഎമ്മിന് വേവലാതി. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള കുതന്ത്രവുമായി മുഖ്യമന്ത്രിയും പാര്‍ട്ടിയും രംഗത്ത്.
ശബരിമലയില്‍ യുവതീ പ്രവേശനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണം എന്ന നിലയില്‍ സാമൂഹിക സംഘടനാ പ്രതിനിധികളുടെ യോഗം ഇന്നലെ വളിച്ചു ചേര്‍ത്തു. 190 സംഘടനകളെ വിളിച്ചതില്‍ 170 സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശ വാദം.
എന്നാല്‍ ശബരിമല വിഷയത്തില്‍ മുന്നിട്ട് നില്ക്കുന്ന യോഗക്ഷേമ സഭയ്ക്ക് അറിയിപ്പ് നല്‍കിയില്ല. എന്‍എസ്എസ് വിട്ടു നിന്നു. യോഗത്തില്‍ പങ്കെടുത്ത ധീവരസഭയാകട്ടെ യുവതീ പ്രവേശനം അല്ല വേണ്ടത്, പിന്നാക്കക്കാര്‍ക്ക് എല്ലാ മേഖലയിലും അര്‍ഹമായ പരിഗണന ലഭിക്കുന്നതിന് വേണ്ടിയുള്ള നവോത്ഥാന പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്ന് തുറന്നടിച്ചു.
ശബരിമലയിലെ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് നവോത്ഥാനം വേണ്ടെന്ന് സാമൂഹിക സമത്വമുന്നണിയും ശക്തമായി വാദിച്ചു. ഇതോടെ മറ്റ് പല സാമുദായിക സംഘടനാ പ്രതിനിധികളെയും സംസാരിക്കാന്‍ അനുവദിക്കാതെ യോഗം തീരുമാനം പ്രഖ്യാപിച്ചു. നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചതു പോലെ വനിതാമതിലിന്റെ സംഘാടക സമിതി പ്രഖ്യാപനവും നടത്തി. എതിര്‍ത്തവരെയെല്ലാം സംഘാടക സമിതിയില്‍ നിന്നും ഒഴിവാക്കി. കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്ന നാമജപങ്ങളിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തമാണ് സിപിഎമ്മിനെ വനിതാമതില്‍ നടത്തിക്കുന്നതിന് പ്രേരിപ്പിച്ചത്.
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്നും സ്ത്രീകളോട് വിവേചനം കാണിക്കുന്ന ഒരു നീക്കവും അനുവദിക്കാനാകില്ലെന്നും അതുകൊണ്ട് സ്ത്രീകളെ അണിനിരത്തി മുന്നോട്ട് പോകുന്നതെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: