തിരുവനന്തപുരം: മനുഷ്യച്ചങ്ങല, മനുഷ്യമതില്‍ ഇതിനു പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വനിതാമതില്‍. സിപിഎം സമ്മേളനങ്ങള്‍ക്ക് ആളെക്കിട്ടാതായതോടെ ഇക്കുറി സാമുദായിക സംഘടനകളെ രംഗത്ത് ഇറക്കിയാണ് മതില് സംഘടിപ്പിക്കുന്നത്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിനാണ് വനിതാമതില്‍. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സാമൂഹിക സംഘടനകളുടെ യോഗത്തിലാണ് വനിതാമതില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
ഇത്തരത്തിലൊരു മതില് സംഘടിപ്പിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ആരും ഉന്നയിച്ചില്ല. നേരത്തെ എകെജി സെന്ററില്‍ എടുത്ത തീരുമാനം അനുസരിച്ച് യോഗ തീരുമാനം എന്ന രീതിയിലാണ് മുഖ്യമന്ത്രി വനിതാമതിലിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്.
ഇതിലേയ്ക്കായി നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച് സിപിഎം അനുകൂല സാമുദായിക സംഘടനാ പ്രതിനിധികള്‍ യോഗങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് വനിതാമതില്‍ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ജനുവരിയാകുമ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരും. സംഘടനകളെ പറ്റിച്ച് സിപിഎമ്മിന് രാഷ്ട്രീയ നേട്ടമാക്കി വനിതാമതിലിനെ മാറ്റിയെടുക്കാനുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: