ചെങ്ങന്നൂര്‍: ശബരിമലയിലെ ഭക്തജനവേട്ടയില് പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. തൊട്ടുപിന്നാലെ സ്ത്രീകളുടെ നാമജപ പ്രതിഷേധവും.
ഇന്നലെ രാവിലെ ചെങ്ങന്നൂര്‍ മുളക്കുഴയിലാണ് മുഖ്യമന്ത്രിയെ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ബിജെപിയും യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും ഉയര്‍ത്തിയത്.
മുളക്കുഴയില്‍ പെട്രോള്‍ പമ്പിന് മുന്‍വശം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. തുടര്‍ന്ന് പൊതുയോഗ സ്ഥലത്തും ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചു. ഉദ്ഘാടന വേദിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. വന്‍പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗവും സഞ്ചാരവുമെല്ലാം. സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോള്‍ സദസിലുണ്ടായിരുന്ന മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ശരണം വിളിച്ചു.
ഇതിനോടെല്ലാം പരിഹാസരൂപേണയായിരുന്നു പിന്നീട് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രസംഗത്തില്‍ ശരണം വിളിയെ തനിക്കൊട്ടും ഭയമില്ലെന്നും പ്രതിഷേധങ്ങളെയൊന്നും വില വയ്ക്കുന്നില്ലെന്നുമായിരുന്നു മറുപടി. മുഖ്യമന്ത്രി പ്രസംഗിച്ച സദസില്‍ മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കലാ രമേശിന്റെ നേതൃത്വത്തിലായിരുന്നു നാമജപ പ്രതിഷേധം നടന്നത്.
ബിജെപി ജില്ലാ സെക്രട്ടറി ശ്യാമള കൃഷ്ണകുമാര്‍, മഹിളാമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ജയശ്രീ ആല, ശ്രീജ പത്മകുമാര്‍, പഞ്ചായത്തംഗം സമിത ജയന് എന്നിവര്‍ നേതൃത്വം നല്കി. ശരണം വിളിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. നാലു പേര്‍ക്കെതിരെ കേസെടുത്തു.
യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, ചെങ്ങന്നൂര്‍ മണ്ഡലം പ്രസിഡന്റ് രാജേഷ് ഗ്രാമം എന്നിവരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. കരിങ്കൊടി കാണിക്കാനെത്തിയ അജൂബ്, രഞ്ചിത്ത് വടവക്കാട്ട് എന്നിവരെ പോലീസ് മുന്‍കൂര്‍ തടങ്കലാക്കി.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്റെ നേതൃത്വത്തില്‍ സമ്മേളനവേദിയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് വന്‍ സന്നാഹമൊരുക്കി പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: