പത്തനംതിട്ട: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഉരുത്തിരിഞ്ഞ അനിശ്ചിതത്വം ജീവനക്കാരില്‍ ആശങ്കയും അമര്‍ഷവും വളര്‍ത്തുന്നു. ബോര്‍ഡിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തില്‍ ശബരിമലയിലെ നടവരുമാനം കുറഞ്ഞതാണ് ജീവനക്കാരെ കടുത്ത ആശങ്കയിലാക്കുന്നത്.
നടതുറന്ന് 13 ദിവസത്തെ കണക്ക് പരിശോധിച്ചപ്പോള്‍ 31 കോടിയിലേറെ രൂപയുടെ കുറവുണ്ടായി. പോലീസിന്റെ കടുത്ത നിയന്ത്രണങ്ങളും ശരണം വിളിക്കുന്ന ഭക്തരെ കൂട്ടമായി അറസ്റ്റ് ചെയ്യുന്നതുമാണ് തീര്‍ഥാടകരെ സന്നിധാനത്ത് നിന്ന് അകറ്റുന്നത്. ഇതോടെയാണ് വരുമാനം കുത്തനെ കുറഞ്ഞത്.
ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന ആശങ്ക ജീവനക്കാരില്‍ ശക്തമായി. ഇതേ സാഹചര്യം തുടര്‍ന്നാല്‍ കെഎസ്ആര്‍ടിസിയുടെ ദുസ്ഥിതിയിലേക്ക് ദേവസ്വം ബോര്‍ഡ് എത്തുമെന്നും ഇവര്‍ ഭയക്കുന്നു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് ശബരിമലയിലെ വിഷയങ്ങള്‍ ഗുരുതരമാക്കിയതെന്ന് ഇടത് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് യൂണിയനില്‍പെട്ടവരും രഹസ്യമായി സമ്മതിക്കുന്നു. ദേവസ്വം എംപ്ലോയീസ് സംഘ്, ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്, ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ തുടങ്ങിയ സംഘടനകളും ഈ ആശങ്ക പങ്കുവയ്ക്കുന്നു.
ദേവസ്വം ബോര്‍ഡിന്റെ അവകാശങ്ങള്‍ സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നതും ജീവനക്കാരില്‍ അമര്‍ഷം പുകയാന്‍ കാരണമാണ്. പോലീസ് അടിച്ചേല്‍പ്പിക്കുന്ന അനാവശ്യ നിയന്ത്രണങ്ങളിലും ഇവര്‍ അസ്വസ്ഥരാണ്. ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വാഹനങ്ങള്‍ പോലും ഇലവുങ്കലും നിലയ്ക്കലും പോലീസ് തടഞ്ഞിടുന്നതും പരിശോധിക്കുന്നതും പരാതികള്‍ക്കിടയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: