ഭക്തനും ദൈവവും ഒന്നായി മാറുന്ന ശബരിമല എപ്പോഴത്തേയുംപോലെ ഇപ്പോഴും ശാന്തമാണ്. സര്‍ക്കാരും സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളും പറയുന്നപോലെ ‘സുഖദര്‍ശന’മാണ് ശബരിമലയില്‍. അയ്യന്റെ സന്നിധിയില്‍ എത്രനേരം വേണമെങ്കിലും നിന്ന് തൊഴാം. എത്രതവണ വേണമോ പുണ്യദര്‍ശനം നേടാം. ആരും തടയില്ല. വര്‍ഷങ്ങളായി ശബരിമലയില്‍ എത്തിയിട്ടും ഇങ്ങനെ ഒരു ദര്‍ശനം ഈവര്‍ഷം മാത്രമാകും ലഭിക്കുക. അതുകൊണ്ടാണ് സര്‍ക്കാരും ഇടത് അനുകൂല മാധ്യമങ്ങളും അതിനെ ‘സുഖ ദര്‍ശനം’ എന്നുവിളിക്കുന്നതും.
അവര്‍ മൈക്കും ക്യാമറയുമായി ചോദിച്ചവരെല്ലാം പറഞ്ഞതും അതുതന്നെയാണ്, തിക്കിലും തിരക്കിലും പെടാതെയുള്ള സുഖദര്‍ശനം ലഭിച്ചെന്ന്. തിക്കും തിരക്കുമില്ലാത്ത ശബരിമലയാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ ശബരിമല അതുപോലെ ആയിക്കഴിഞ്ഞു. തിക്കും തിരക്കുമില്ലാത്ത, ശരണം വിളികളുയരാത്ത ശബരിമല.
ഹിന്ദുവിശ്വാസ പ്രകാരം നിര്‍മ്മാല്യദര്‍ശനത്തിന് വളരെ പ്രാധാന്യമാണ്. വര്‍ഷത്തില്‍ 120 ദിവസം മാത്രം കാണാന്‍ കഴിയുന്ന ഒന്നാണ് ശബരിമലയിലെ നിര്‍മ്മാല്യം. അത് കണ്ട് തൊഴാന്‍പോലും അയ്യന്റെ സന്നിധിയില്‍ ഇരുമടിയേന്തിയ ഭക്തന്മാരെ കാണാനില്ല. ദേവസ്വം, പോലീസ്, സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് നിര്‍മ്മാല്യം അടക്കമുള്ള പൂജകള്‍ക്കുള്ളത്. നിര്‍മ്മാല്യദര്‍ശനത്തിനായി രാത്രി മുഴുവന്‍ നടപന്തലില്‍ വിരിവച്ച് കാത്തിരിക്കുന്ന ഭക്തര്‍ ശബരിമലയില്‍ എങ്ങുമില്ല. തലേനാള്‍ ഇരുമുടിയേന്തി ദര്‍ശനം കഴിഞ്ഞ്, നെയ്യഭിഷേകത്തിന് കാത്തിരിക്കുന്നവര്‍മാത്രമാണ് രാത്രിയില്‍ ശബരിമലയിലുള്ളത്. തിരക്ക് ഉണ്ടാകുമെന്ന് കാട്ടിയാണ് നെയ്യഭിഷേകം ഉച്ചയ്ക്ക് 12.30 വരെ നീട്ടിയത്. അത് ഇപ്പോള്‍ വിനയായിരിക്കുന്നു. 12 മണിക്ക് മുന്നേ നെയ്യഭിഷേകം കഴിയുന്ന അവസ്ഥ.
ഉഷപൂജയുടെയും ഉച്ചപൂജയുടെയും സ്ഥിതിയും വ്യത്യസ്ഥമല്ല. 12.30ന് നെയ്യഭിഷേകം കഴിഞ്ഞാല്‍ ഒരുമണിക്ക് നടയടക്കും. അതിനാല്‍ 12 മുതല്‍ ഭക്തര്‍ പൊന്നമ്പലിത്തിലേക്ക് ഒഴുകി എത്തേണ്ടതാണ്. പക്ഷേ ഈവര്‍ഷം മണ്ഡലകാലത്തിന് നടതുറന്ന് 15 ദിവസം കഴിയുമ്പോഴും അങ്ങനെ ഒരു ഒഴുക്ക് ദര്‍ശിക്കാനായിട്ടില്ല. ഉഷ പൂജയ്ക്കായി നട അടയ്ക്കാന്‍ പോകുന്നു എന്നുപറഞ്ഞാല്‍പോലും ഓടിവരാന്‍ ദര്‍ശനക്യൂവില്‍ ആളില്ല.
പതിനെട്ടാംപടി നിറഞ്ഞ് കവിയുന്ന കാലം വിസ്മൃതിയിലാണ്. ദര്‍ശനക്യൂവിലെ മണിക്കൂറുകള്‍ നീണ്ട കാത്തിരുപ്പ് പഴങ്കഥയായി. നടപ്പന്തലില്‍ എത്തിയാല്‍ പത്ത് മിനുട്ടിനുള്ളില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങാം. പണ്ടൊക്കെ പോലീസുകാര്‍ നീങ്ങി നില്‍കയ്യാ എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ നിന്ന് ദര്‍ശനം കാണയ്യാ എന്നാണ് പറയുന്നത്. വേഗത്തില്‍ ആളെ കയറ്റിവിട്ടാല്‍ പൂജകാണാന്‍ കാക്കിധാരികള് മാത്രമേ ഉണ്ടാകൂ എന്ന് അവര്‍ക്ക് അറിയാം.
ശരണം വിളി സന്നിധാനത്ത് കേള്‍ക്കമമെങ്കില്‍ രാത്രി 10 മണിആകണം. അപ്പോള്‍ മാത്രമാണ് നാമജപം ഉയരുന്നത്. അല്ലാതെ സന്നിധാനം നിശബ്ദമാണ്, ശാന്തമാണ്. പതിനെട്ടാം പടികയറുമ്പോള്‍ പോലും ശരണമന്ത്രം ഉയരാത്ത വിധം ഭക്തര്‍ നിശബ്ദമാണ്. നിലയ്ക്കല്‍ മുതലുള്ള കടുത്ത സുരക്ഷയില്‍ ഭക്തര്‍ നിശബ്ദമാക്കപ്പെടുന്നു. ശരണം വിളിച്ചാല്‍ ജയിലിലടക്കപ്പെടുമെന്ന് ഓരോ ഭക്തനും ഭയപ്പെടുന്നു. നിലയ്ക്കല്‍മുതല്‍ പമ്പവരെയുള്ള യാത്രയ്ക്കിടയില്‍പോലും ശരണം വിളികള്‍ ഉയരുന്നില്ല എന്നത് പോലീസ് രാജിന്റെ ഭീകരമുഖം വ്യക്തമാക്കുന്നു.
തിരിച്ചറിയല്‍ രേഖമാത്രം പോര, താന്‍ ബിജെപി-ആര്‍എസ്എസ് അനുഭാവിയല്ലെന് സത്യവാങ്മൂലം നല്‍കേണ്ട അവസ്ഥയിലാണ് ഓരോ അയ്യപ്പഭക്തനും. സംശയമുള്ളവരെ തീവ്രവാദികളോടെന്നപോലെയാണ് പോലീസ് പെരുമാറുന്നത്. സംശയം തോന്നിയാല്‍ ശരണം വിളി അല്പം ഉയര്‍ന്നാല്‍ പോലീസ് രാജിന്റെ ഭീകരത നേരിട്ട് അറിയാം. പമ്പയില്‍ എത്തിയ ആര്‍എസ്എസ് അനുഭാവികളായ ഭക്തരെ 60 കിലോമീറ്റര്‍ അകലെ കൊണ്ടുപോയാണ് ജാമ്യം നല്‍കിയത്.
ഇനിമേലില്‍ ശബരിമലയിലേക്ക് വരരുതെന്ന കര്‍ശന ഉപാധിയോടെയാണ് ജാമ്യം നല്‍കിയത്. അതായത് വ്രതം നോറ്റ് ഇരുമുടിയേന്തി വരുന്ന ഭക്തന് ശബരിമല ദര്‍ശനത്തിന് അവസരമില്ല. പകരം ഹിന്ദുവിശ്വാസത്തെ ആകെ അവഹേളിക്കുന്നവര്‍ക്കായി ശബരിമലയുടെ കവാടങ്ങള്‍ മലര്‍ക്കെ തുറക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ് എന്നാണ്.
സുപ്രീം കോടതി വിധിയുടെ മറവില്‍ സര്‍ക്കാര്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങളുടെ ഫലം പുറത്തുവന്നു. 13 ദിവസംകൊണ്ട് 30 കോടിയലധികം രൂപയുടെ കുറവാണ് ശബരിമലയില്‍ ഉണ്ടായത്. ഇന്നലെ ഞായറാഴ്ച ആയിരുന്നിട്ടുകൂടി ഉച്ചവരെ ശബരിമലയില്‍ എത്തിയത് 20,000ല്‍ താഴെ ഭക്തരാണ്. മലയാളികള്‍ ശബരിമലയിലെത്തുന്നില്ല. ഇതര സംസ്ഥാന ഭക്തരാകട്ടെ പണ്ടത്തെപ്പോലെ കാണിക്ക ഇടുന്നില്ല. നെയ്യഭിഷേകം നടത്തുന്നില്ല. അപ്പവും അരവണയും വാങ്ങിക്കുന്നില്ല. എല്ലാം ബിജെപിയുടെ നാമജപവും പ്രതിഷേധവും കാരണം എന്നാണ് ദേവസ്വം മന്ത്രിയുടെ കണ്ടെത്തല്‍. അത് ഉറക്കെ പാടാന്‍ കച്ചകെട്ടിയ കുറേ മാധ്യമങ്ങളും.
കഴിഞ്ഞ ദിവസം കാണിക്ക പൊട്ടിച്ചപ്പോള്‍ കിട്ടിയത് അവിലും മലരും പിന്നെ 20-20 ബിസ്കറ്റുമൊക്കെയാണ്. ഇതെല്ലാം ബിജെപിയുടെ ‘കാണിക്ക ചലഞ്ച്’ ആണെന്നാണ് ദേവസ്വം മന്ത്രിയുടെ കണ്ടെത്തല്‍. 10 ശതമാനത്തില്‍ താഴെ മാത്രമാണ് മലയാളികള്‍ എത്തുന്നത്. അപ്പോള്‍ 90 ശതമാനം ഇതരസംസ്ഥാനത്ത് നിന്നുള്ള അയ്യപ്പഭക്തരും കാണിക്ക ചലഞ്ച് ഏറ്റെടുത്തു എന്നാണ് മന്ത്രി പറയാതെ പറയുന്നത്.
അങ്ങനെയെങ്കില്‍ തങ്ങളുടെ നയങ്ങള്‍ തെറ്റായിപ്പോയി എന്ന് സര്‍ക്കാരിന് സമ്മതിച്ചുകൂടെ. എന്തിനാണ് ഇത്രയ്ക്ക് പിടിവാശി? കാല്‍ചുവട്ടിലെ മണ്ണ് മുഴുവന്‍ ഒലിച്ചുപോകുന്നു എന്ന് ദേവസ്വം ബോര്‍ഡിന് മനസിലായി. പക്ഷേ ദേവസ്വം മന്ത്രി ഇപ്പോഴും ആര്‍എസ്എസ്സിന്റെ മേല്‍ കുറ്റംചാരാനുള്ള തന്ത്രപ്പാടിലാണ്. അതിനുള്ള മലക്കം മറിച്ചിലിന് ഒത്താശപാടാന്‍ പാണന്മാരായ ചില മാധ്യമങ്ങളും.
സന്നിധാനത്ത് നിയന്ത്രണങ്ങളുടെ ബാരിക്കേടുകള്‍ തീര്‍ത്തപ്പോള്‍ ഭക്തരും സ്വയം നിയന്ത്രിച്ചതാണെന്ന് മനസിലാക്കാനുള്ള വിപ്ലവബുദ്ധി സര്‍ക്കാരിന് ഇല്ലാതെ പോയി. തങ്ങള്‍ എന്ത് കഴിക്കണമെന്നും എന്ത് ധരിക്കണമെന്നും എന്ത് എഴുതണമെന്നും തങ്ങള്‍ തീരുമാനിക്കുമെന്ന് ഉറക്കെ പറയുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. പക്ഷേ ഒരുവലിയ വിഭാഗത്തിന്റെ വിശ്വാസത്തെയാകെ ഹനിച്ച്, തങ്ങള്‍ പറയുന്നത് മാത്രം വിശ്വാസിച്ചാല്‍മതി, തങ്ങള്‍ പറയുന്നപോലെ മതി ആരാധന എന്ന് പറയുന്നതിലെ ഔചിത്യം എന്തെന്ന് ജനം ചിന്തിച്ച് തുടങ്ങിയിരിക്കുന്നു.
അതിന്റെ ഫലമാണ് ശബരിമലയിലെ ഭക്തജനങ്ങളുടെ കുറവും വരുമാനത്തിലെ ഇടിവും. അത് മനസിലാക്കാതെ ഭരണത്തിന്റെ മര്‍ക്കടമുഷ്ടിയില്‍ പോലീസിനെ ഉപയോഗിച്ച് ശബരിമലയിലെത്തുന്ന ഭക്തരെ ജയിലലിടയക്കാനാണ് ഇനിയും ശ്രമമെങ്കില്‍ ഇപ്പോഴുള്ള ശാന്തത തുടര്‍ന്നാല്‍ മാത്രം മതി സര്‍ക്കാരിനെ അടിയറവ് പറയിക്കാന്‍. അതിനെതിരെ എന്തൊക്കെ പ്രചാരണം സര്‍ക്കാര്‍ ചെലവില്‍ നടത്തിയാലും വിലപ്പോകില്ല. കാരണം ഹിന്ദുസമൂഹം പുറമെ ശാന്തമാണ്, പക്ഷേ നിയന്ത്രണങ്ങളില്‍ അശാന്തവും. ആ അശാന്തത അലയടിക്കുന്നത് ഓരോ ഭക്തന്റെയും നെഞ്ചിനുള്ളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: