കൊച്ചി: പണിയുമെന്നു പറഞ്ഞതിന്റെ തൊട്ടുപിന്നാലെ സിപിഎമ്മിന്റെ വനിതാ മതില് പൊളിഞ്ഞു തുടങ്ങി. നവോത്ഥാന സംഘടനകളുടെ യോഗം എന്നു പേരിട്ടു സമുദായ സംഘടനകളെ വിളിച്ച് കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ അജണ്ട നടപ്പാക്കുകയായിരുന്നു. ജനുവരി ഒന്നിനു വനിതാ മതില് എന്ന ആശയം യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിച്ചേല്‍പ്പിക്കുകയായിരുന്നു. യോഗത്തില്‍ ഒരു ഘട്ടത്തിലും ഇതേക്കുറിച്ച് ആലോചിച്ചില്ല.
വനിതാ മതില് യാഥാര്‍ഥ്യമാക്കാന്‍ രൂപീകരിച്ച നവോത്ഥാന മൂല്യസംരക്ഷണ സമിതിയില്‍ വനിതാ പ്രതിനിധ്യം ഇല്ലാത്തതും കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ശബരിമലയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ പോരാടുന്ന സംഘപരിവാര്‍ സംഘടനകളെ വെല്ലുവിളിക്കാന്‍ പിണറായി വിജയന് ചില സംഘടനകളെ മറയാക്കുന്നു എന്ന ആരോപണവും ഉയരുന്നു.
ഗുരുദേവനെ കുരിശില്‍ തറച്ച യൂദാസുകള്‍ എന്ന് സിപിഎമ്മുകാരെ മുമ്പു വിശേഷിപ്പിച്ച എസ്എന്‍ഡിഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, പിണറായി വിജയന്റെ മുന്നില്‍ കഴിഞ്ഞ ദിവസം താണുവണങ്ങി നിന്നതിനെതിരെയും പരിഹാസം ഉയരുന്നു. 2015ലെ വെള്ളാപ്പള്ളിയുടെ പ്രസ്താവനയും കഴിഞ്ഞ ദിവസം പിണറായിക്കൊപ്പമുള്ള ചിത്രവും ചേര്‍ത്ത് സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് പലരും ഉന്നയിക്കുന്നത്.
കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില് ഉണ്ടാക്കാന്‍ സമുദായ സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചതിനെതിരെയാണ് മറ്റൊരു വിമര്‍ശനം.
സ്ത്രീകളോട് ആലോചിക്കാതെ, അവരുടെ പ്രാതിനിധ്യമില്ലാതെ, അവര്‍ നേതൃനിരയില്‍ ഇല്ലാതെ വനിതാ മതിലിലിലൂടെ എന്തു നവോത്ഥാനമാണ് ലക്ഷ്യമിടുന്നതെന്നു പിണറായി വിജയനോടു ചോദ്യമുയരുന്നു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ചെയര്‍മാനും കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി രൂപീകരിച്ച നവോത്ഥാന മൂല്യസംരക്ഷണ സമിതിയില്‍ ജോയിന്റ് കണ്‍വീനറായി നിയോഗിച്ച സി.പി. സുഗതനെക്കുറിച്ചും കടുത്ത വിമര്‍ശനമുയരുന്നു.
വൈക്കത്ത് അഖിലയുടെ മതംമാറ്റക്കേസുമായി ബന്ധപ്പെട്ട് ആ പെണ്‍കുട്ടിക്കെതിരെ വളരെ മോശമായ പരാമര്‍ശമുന്നയിച്ച സുഗതനെ നവോത്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയതിന് എതിരെയാണ് പ്രതിഷേധം. ആ പെണ്‍കുട്ടിയുടെ അച്ഛന്റെ സ്ഥാനത്തു താനായിരുന്നെങ്കില്‍ തട്ടം തീയില്‍ വലിച്ചെറിയുമായിരുന്നെന്നും ഉടയും ശരീരവും രണ്ടാക്കുമായിരുന്നെന്നുമാണ് സുഗതന് അന്നു പറഞ്ഞത്.
ആ പെണ്‍കുട്ടിയെ തെരുവില്‍ ഭോഗിക്കട്ടെ എന്നൊക്കെ അഭിപ്രായപ്പെട്ട ഒരാളെ വനിതാ മതില് നടപ്പാക്കാന്‍ പിണറായി വിജയന് നിയോഗിച്ചതിനെതിരെ സിപിഎമ്മിനുള്ളില്‍ത്തന്നെ രോഷമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: