മാഡ്രിഡ്: പുതിയ കോച്ച് സാന്റിയാഗോ സൊളാരിയുടെ ശിക്ഷണത്തില്‍ റയല്‍ മാഡ്രിഡ് വിജയട്രാക്കില്‍ തിരിച്ചെത്തി. ലാലിഗയില്‍ വലന്‍സിയയെ അവര്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഇതോടെ പോയിന്റ് നിലയില്‍ റയല്‍ അഞ്ചാം സ്ഥാനത്തേ് കയറി.
സാന്റിയാഗോ സ്ഥിരം കോച്ചായി അരങ്ങേറിയ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തോല്‍വി പിണഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച റയല്‍ മാഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഐബറിനോട് തകര്‍ന്നിരുന്നു. പക്ഷെ ഈ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ച റയല്‍ വലന്‍സിയക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്.
തുടക്കത്തില്‍ തന്നെ വലന്‍സിയയുടെ ഡാനിയര്‍ വാസ് ദാനമായി നല്കിയ സെല്‍ഫ് ഗോളില്‍ റയല്‍ മുന്നിലായി. പിന്നീട് രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ലൂക്കാസ് വാസ്ക്വസ് രണ്ടാം ഗോളും നേടി റയലിന്റെ വിജയമുറപ്പാക്കി. പുതിയ കോച്ച് സൊളാരിയുടെ ശിക്ഷണത്തില്‍ കളിച്ച ഏഴു മത്സരങ്ങളില്‍ റയലിന്റെ ആറാം വിജയമാണിത്. നേരത്തെ താല്‍ക്കാലിക കോച്ചായി ചുമതലയേറ്റ സൊളാരിയുടെ ശിക്ഷണത്തില്‍ റയല്‍ അഞ്ചു മത്സരങ്ങള്‍ കളിച്ചിരുന്നു. ഇതിലെല്ലാം റയല്‍ വിജയിച്ചു. ഇതിനെ തുടര്‍ന്നാണ് സൊളാരിയെ സ്ഥിരം കോച്ചായി നിയമിച്ചത്.
ഐബറിനെതിരെ മികവ് കാട്ടാനായില്ല. പക്ഷെ വലന്‍സിയക്കെതിരെ ടീം തകര്‍ത്തുകളിച്ചു. വിജയവും സ്വന്തമാക്കിയെന്ന് മത്സരശേഷം സൊളാരി പറഞ്ഞു.
ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് 23 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാള്‍ രണ്ട് പോയിന്റിന് പിന്നിലാണ് റയല്‍. ഒന്നാം സ്ഥാനത്തുള്ള സെവിയയെക്കാള്‍ മൂന്ന് പോയിന്റ് പിന്നിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: