മിലാന്: ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസ് സിരീ എ ലീഗില്‍ കുതിപ്പ് തുടരുന്നു. സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയ മത്സരത്തില്‍ അവര്‍ ഫിയോറന്റീനയെ തകര്‍ത്തുവിട്ടു- എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്.
തുടര്‍ച്ചയായ എട്ടാം ലീഗ് കിരീടം ലക്ഷ്യമിടുന്ന യുവന്റസ് ഇതോടെ പതിനൊന്ന് പോയിന്റ് ലീഡ് നേടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
എഴുപത്തിയൊമ്പതാം മിനിറ്റിലാണ് റൊണാള്‍ഡോ ലക്ഷ്യം കണ്ടത്. പെനാല്‍റ്റി ഗോളാക്കി. പതിനാല് ലീഗ് മത്സരങ്ങളില്‍ ഈ സൂപ്പര്‍ സ്റ്റാറിന്റെ പത്താം ഗോളാണിത്. മുപ്പതാം മിനിറ്റില്‍ റോഡ്രിഗോ ബെന്റാംഗര് ആദ്യ ഗോള്‍ നേടി. 69-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജിയോര്‍ജിയോ ചില്ലെനി രണ്ടാം ഗോളും കുറിച്ചു.
ഈ വിജയത്തോടെ മസിമിലിയാനോ അലേഗ്രിയുടെ യുവന്റസിന് പതിനാല് മത്സരങ്ങളില്‍ നാല്‍പ്പതു പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള നാപ്പോളിക്ക് 29 പോയിന്റാണുളളത്.
ലീഗില്‍ യുവന്റസിന്റെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്.
കൂട്ടായ പരിശ്രമമാണ് ടീമിന് മഹത്തായ വിജയം നേടിക്കൊടുത്തതെന്ന് റൊണാള്‍ഡോ സമൂഹമാധ്യമങ്ങളിലെഴുതി.
അരങ്ങേറ്റ സീസണില്‍ തന്നെ യുവന്റസിനായി പതിനാല് മത്സരങ്ങളില്‍ പത്ത് ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമായി റൊണാള്‍ഡോ. 1957-58 സീസണില്‍ ജോണ്‍ ചാള്‍സാണ് ഈ നേട്ടം കൈവരിച്ച ആദ്യ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: