ഇടുക്കി: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുന്നൊരുക്കങ്ങളുമായി വൈദ്യുതി ബോര്‍ഡ്. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ പരമാവധി ജലം സംഭരിക്കുന്നതിന്റെ ഭാഗമായി പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുത്തനെ കൂട്ടി. സഹായമായി വൈദ്യുതിയുടെ വിലക്കുറവും.
സാധാരണയായി പരമാവധി 53-54 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേന്ദ്ര വിഹിതമായും പവര്എക്ചേഞ്ച് വഴിയും കേരളം വാങ്ങിയിരുന്നത്. എന്നാല്‍, ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ അത് 58.415 ദശലക്ഷം യൂണിറ്റ് വരെയെത്തി. മൊത്തം ഉപഭോഗം 71.3049 ദശലക്ഷം യൂണിറ്റ് ആയിരുന്നപ്പോള്‍ ആഭ്യന്തര ഉത്പാദനം 12.89 ആയിരുന്നു.
നവംബര്‍ 11 മുതലാണ് പവര്‍എക്സ്ചേഞ്ച് വഴി വൈദ്യുതി വാങ്ങാന്‍ ആരംഭിച്ചത്. യൂണിറ്റിന് ശരാശരി 3.30 രൂപ നിരക്കില്‍. ഡിസംബര്‍ ഒന്നിന് 7.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി 3.27 രൂപ നിരക്കിലാണ് വാങ്ങിയത്. നവംബര്‍ 30ന് 9.7376 ദശലക്ഷം യൂണിറ്റ് വൈദ്യുതി 3.26 രൂപ നിരക്കിലും 29ന് ഏതാണ്ട് ഇതേ യൂണിറ്റ് 3.31 രൂപയ്ക്കും വാങ്ങി.
മുന്‍വര്‍ഷത്തേക്കാള്‍ ഏതാണ്ട് ഒരു ശതമാനത്തിലധികം വെള്ളമാണ് സംഭരണികളിലാകെ കൂടുതലായുള്ളത്. പ്രളയത്തില്‍ വലിയ നഷ്ടമുണ്ടായ ബോര്‍ഡ് വൈദ്യുതിയുടെ നിരക്ക് കൂട്ടാനൊരുങ്ങുന്നു. വേനല്‍ക്കാലത്ത് വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നാല്‍ ഇത് വീണ്ടും ബാധ്യത കൂട്ടും. തെരഞ്ഞെടുപ്പ് വരാനിരിക്കെ പവര്‍കട്ട് പാടില്ലെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാരില്‍ നിന്നുള്ളതായാണ് വിവരം.
ദക്ഷിണേന്ത്യയില്‍ ശൈത്യകാലം ആരംഭിച്ചതിനാല്‍ വൈദ്യുതി ഉപഭോഗത്തില്‍ കുറവു വന്നു. ഇതുമൂലം വാങ്ങാന്‍ ആളില്ലാതെ വന്നതോടെ വിലയും താഴ്ന്നു. ഇത് മനസിലാക്കിയാണ് പരമാവധി വൈദ്യുതി എത്തിക്കാന്‍ വകുപ്പ് നീക്കം തുടങ്ങിയത്. നിലവില്‍ സംസ്ഥാനത്ത് ശരാശരി 4-6 രൂപ വരെ നിരക്കിലാണ് വകുപ്പ് വൈദ്യുതി കൂടുതലായും വില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: