ആലപ്പുഴ: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ ഒറ്റപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് വനിതാ മതില് തീര്‍ക്കുന്നത് ഹിന്ദുക്കളെ ജാതീയമായി തമ്മിലടിപ്പിക്കാനും ശിവഗിരി തീര്‍ഥാടനം തകര്‍ക്കാനും. എക്കാലവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കണ്ണിലെ കരടുകളാണ് ശബരിമല, ശിവഗിരി തീര്ഥാടനങ്ങള്.
കേരളത്തിന്റെ ആധ്യാത്മിക ഉണര്വിന് നേതൃത്വം നല്കുന്ന രണ്ട് തീര്‍ഥാടനങ്ങളും അലങ്കോലമാക്കുക എന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. ഇതില്‍ പിന്നാക്ക സമുദായങ്ങളും കരുക്കളായി എന്നതാണ് ശ്രീനാരായണീയരെ വേദനിപ്പിക്കുന്നത്. ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നു വരെയാണ് ശിവഗിരി തീര്‍ഥാടനം. ഇതില്‍ പ്രധാനപ്പെട്ട ദിവസം ജനുവരി ഒന്നാണ്. ഈ ദിവസം തന്നെ വനിതാ മതില് തീര്‍ക്കാന്‍ തീരുമാനിച്ചതും, ഇതിന്റെ നേതൃത്വം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്ക് നല്കിയതും ബോധപൂര്‍വമാണെന്നാണ് സൂചന.
ശിവഗിരി തീര്‍ഥാടനത്തില്‍ ഏറ്റവും കൂടുതല്‍ പങ്കാളിത്തം സ്ത്രീകള്‍ക്കാണ്. അന്നേദിവസം മതില് തീര്‍ക്കാന്‍ തീരുമാനിച്ചതിലൂടെ സ്ത്രീകളെ ശിവഗിരി തീര്‍ഥാടനത്തില്‍ നിന്ന് അകറ്റുക എന്ന ലക്ഷ്യമാണെന്നും ആക്ഷേപം ഉയരുന്നു. വിഭജിച്ച് ഭരിക്കുക എന്ന തന്ത്രം ഇവിടെ സമര്‍ത്ഥമായി പ്രയോഗിക്കുകയാണ് ഇടതുപക്ഷം. അതിന് കരുക്കളാക്കുന്നത് ശബരിമലയേയും ശിവഗിരിയേയും.
1103ല്‍ കോട്ടയം നാഗമ്പടം ക്ഷേത്രത്തിനരികിലുള്ള മാവിന് ചുവട്ടില്‍ വിശ്രമിക്കുകയായിരുന്ന ശ്രീനാരായണ ഗുരുവാണ് ശിവഗിരി തീര്‍ഥാടനത്തിന് അനുമതി നല്‍കിയത്. തീര്‍ഥാടന ദിവസമായി പുതുവര്‍ഷ ദിനമായ ജനുവരി ഒന്ന് നിശ്ചയിച്ച് നല്കിയതും ഗുരുവായിരുന്നു. പഞ്ചശുദ്ധി പാലിച്ച് എല്ലാവര്ക്കും തീര്‍ഥാടനം നടത്താമെന്നും ഗുരു നിര്‍ദേശിച്ചു.
ശ്രീനാരായണ ഗുരുദേവന് പ്രതിലോമകാരിയായ വ്യക്തി മാത്രമാണെന്ന് പ്രസംഗിച്ചും, പുസ്തകം എഴുതിയും അധിക്ഷേപിച്ച്, അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷികം പരസ്യമായി ബഹിഷ്കരിച്ചു ഇഎംഎസ്. കണ്ണൂര്‍ ജില്ലയില്‍ ഗുരുദേവനെ കുരിശില്‍ തറച്ച്, കഴുത്തില്‍ കയറിട്ട് കുരുക്കി അധിക്ഷേപിച്ചു അദ്ദേഹത്തിന്റെ പിന്മുറക്കാരായ സിപിഎമ്മുകാര്‍. അവരിപ്പോള്‍ ശിവഗിരി തീര്ഥാടനത്തേയും തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: