കൊച്ചി: പ്രളയസമയത്തെ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചതിന് നാവികസേന പണം ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളം. മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യം പണം ഈടാക്കിയ ചരിത്രമേ ഇല്ലെന്ന് ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്ള പറഞ്ഞു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയതിന് വ്യോമസേന പണം ചോദിച്ചെന്ന് മുഖമന്ത്രി നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തിയിരുന്നു. ഇത് ശരിയല്ലെന്നും കണക്കുകള്‍ കൃത്യമാക്കി വയ്ക്കാനുള്ള പതിവ് എഴുത്തുകുത്തുമാത്രമാണെന്നും വ്യോമസേനാ വക്താവ് ധന്യ സനലും വിശദീകരിച്ചു.
അവസരം കിട്ടുമ്പോഴെല്ലാം സൈന്യത്തെ ആക്ഷേപിക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്ന മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും തിരിച്ചടിയാണ് ഈ വിശദീകരണങ്ങള്‍.
നാവികസേന സംസ്ഥാന സര്‍ക്കാരിന് പണം ആവശ്യപ്പെട്ട് ബില്ലൊന്നും അയച്ചിട്ടില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ എ.കെ. ചാവ്ള പറഞ്ഞു. ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ ഇന്ധനം എടുത്തതിന്റെ കണക്കുകള്‍ക്ക് രേഖയുണ്ടാക്കും. മറ്റെല്ലാ പ്രവര്‍ത്തനങ്ങളും സേനയുടെ കര്‍ത്തവ്യമാണ്. പണം വാങ്ങിയ ചരിത്രമില്ല. ഒരു സൈനിക പൈലറ്റ് രക്ഷാപ്രവര്‍ത്തനത്തിന് വിമാനം പറത്തുകയോ സാഹസിക പ്രവര്‍ത്തനം നടത്തുകയോ ചെയ്യുമ്പോള്‍ അദ്ദേഹം പുതിയ സാഹചര്യങ്ങള്‍ പരിശീലിക്കുകയാണ്. മാനുഷിക-രക്ഷാ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തിന്റെ ഉത്തരവാദിത്തമാണ്, ചാവ്ള വിശദീകരിച്ചു.
സൈന്യം, വാണിജ്യ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സൈനിക വിമാനത്താവളം തുറന്നുകൊടുത്തു. അവിടെ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. അതിനും പണം ഈടാക്കിയിട്ടില്ല. വാണിജ്യ വിമാനങ്ങള്‍ ഇറങ്ങിയതിന് കമ്പനികള്‍ക്ക് ബില്‍ അയച്ചിട്ടുണ്ടാകും, അത് പ്രതിരോധ വകുപ്പിന്റെ ചുമതലയാണ്. വിമാനം ഇറങ്ങിയിട്ടുണ്ടെങ്കില്‍ കമ്പനിക്ക് അതിന് കണക്കു വേണം. അവര്‍ അതിന് ബില്‍ ചോദിച്ചു വാങ്ങും. അതാണ് രീതി. സര്‍ക്കാരിന്റെ കണക്കും അതുപോലെയാണ്. അതിന് കൃത്യമായ രേഖകള്‍ നിര്‍ബന്ധമാണ്. അല്ലാതെ രക്ഷാ-സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഈടാക്കില്ല, വൈസ് അഡ്മിറല്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: