ഹൈദരാബാദ് : തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ എത്തുകയാണെങ്കില്‍ ഹൈദരാബാദിന്റെ പേര് ‘ഭാഗ്യനഗര്‍’ എന്നാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോഷ്മഹല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് യോഗി ആദിത്യനാഥ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. സിറ്റിങ് എംഎല് എ രാജ സിങ്ങും റാലിയില്‍ ആദിത്യനാഥിനെ അനുഗമിച്ചു.
മികച്ച ഭരണത്തിലൂടെ രാജ്യത്തെ വികസനത്തിലേക്ക് കൊണ്ടുവരാന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂ. മറ്റ് പാര്‍ട്ടികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്. അധികാരത്തില്‍ എത്തിയാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യ നഗര്‍ എന്നാക്കുമെന്ന് രാജ സിങ് നേരത്തെ അറിയിച്ചിരുന്നതാണ്. ഹെദരാബാദ് ആദ്യം ഭാഗ്യനഗര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 1590ല്‍ ഖുലി ഖുതബ് ഷായാണ് ഭാഗ്യനഗര്‍ എന്ന പേരുമാറ്റി ഹൈദരാബാദ് എന്നാക്കിയത്. ബിജെപി അധികാരത്തിലെത്തിയാല്‍ ആദ്യം ഹൈദരാബാദിന്റെ പേര് മാറ്റുന്നതാണ് അതിനുശേഷം സെക്കന്ദരാബാദിന്റേയും കരീം നഗറിന്റേയും പേര് മാറ്റുന്നതാണ്.
അതേസമയം ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഹൈദരാബാദിന്റെ പേര് പലപ്പോഴും പരാമര്‍ശിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ തുടച്ചു നീക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂ. കോണ്‍ഗ്രസ് ഭീകരര്‍ക്ക് ബിരിയാണി വിളമ്പുകയാണ്, എന്നാല്‍ ബിജെപി ബുള്ളറ്റാണ് നല്‍കുന്നതെന്നും യുപി മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ ബിജെപിയുടെ രാമ രാജ്യത്തില്‍ തെലങ്കാനയും സഹകരിക്കണമെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: