ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജി വാദത്തിനായി ഈ മാസം 11ലേക്ക് മാറ്റി. ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്കാന് നിയമപരമായി കഴിയുമോയെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.
ഐടി ആക്റ്റ് അടക്കമുള്ള നിയമങ്ങള്‍ പ്രകാരം മെമ്മറി കാര്‍ഡ് ലഭിക്കാന്‍ പ്രതിക്ക് അവകാശം ഉണ്ടോയെന്ന് ബോധ്യപ്പെടുത്താന്‍ ദിലീപിന്റെ അഭിഭാഷകന് കോടതി നിര്‍ദ്ദേശം നല്കി. നോട്ടീസ് അയക്കാതെയാണ് കേസ് മാറ്റിയത്. മെമ്മറി കാര്‍ഡ് രേഖയല്ലെന്നും നല്കിയാല് ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നുമുള്ള ഹൈക്കോടതി വിധി പ്രസക്തമല്ലേയെന്ന് ഹര്‍ജി പരിഗണിക്കവേ സുപ്രീം കോടതി ചോദിച്ചു.
അതേസമയം താന്‍ നിരപരാധിയാണെന്നും മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. കാര്‍ഡ് കിട്ടിയാല്‍ പോലീസ് കേസ് വ്യാജമാണെന്ന് തെളിയിക്കുമെന്നും ദിലീപിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്ത്തഗി കോടതിയെ അറിയിച്ചു. അതിനിടെ ദിലീപിന്റെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: