തിരുവനന്തപുരം: വിവിധ സാമുദായിക സംഘടനകളെ സംഘപരിവാറിനെതിരെ അണിനിരത്തി നവോത്ഥാന നായകനാവാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം പൊളിഞ്ഞു. പ്രഖ്യാപിച്ചു രണ്ടാം ദിവസം തന്നെ വനിതാ മതില് പൊളിഞ്ഞു.
നവോത്ഥാന സമ്മേളനമെന്ന പേരില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ച വനിതാ മതില് നീക്കത്തില്‍ നിന്ന് കൂടുതല്‍ സാമുദായിക സംഘടനകള്‍ പിന്മാറി. 190 സാമുദായിക സംഘടനകള്‍ ഒന്നിച്ചു മതില് പണിയും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, മതില് സിപിഎമ്മിന്റേതു മാത്രമായി ചുരുങ്ങുകയാണ്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച നവോത്ഥാന വനിതാ മതിലിന്റെ സംഘാടകര്‍ എന്ന് കഴിഞ്ഞ ദിവസം പറഞ്ഞവര്‍ തന്നെയാണ് സംഘാടക സമിതിയില്‍ നിന്നും പിന്മാറുന്നത്. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് മനസ്സിലായതോടെയാണ് സംഘടനകളുടെ തീരുമാനം.
വനിതാ മതിലില്‍നിന്നും ബ്രാഹ്മണസഭ പിന്മാറുന്നതായി കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിലെ ആചാരങ്ങള്‍ തുടരണമെന്നാണ് ബ്രാഹ്മണസഭയുടെ തീരുമാനമെന്നും മറിച്ചുള്ള നീക്കത്തെ പിന്തുണക്കാനാകില്ലെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സംഘാടക സമിതിയില്‍ നിന്ന് രാജിവച്ചുള്ള കത്ത് മുഖ്യമന്ത്രിക്ക് അയച്ചെന്നും അദ്ദേഹം പറഞ്ഞു.
പിന്നാക്കക്കാരുടെ കൂട്ടായ്മയായ 52 സംഘടനകള്‍ പിന്മാറുന്നതായി സാമൂഹ്യ സമത്വ മുന്നണി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരനും പറഞ്ഞു. വനിതാ മതിലില്‍ നിന്നു പിന്മാറുന്നതായി പ്രസ്താവനയിലൂടെ അറിയിച്ച കേരള ധീവര മഹാസഭ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു.
മുപ്പത്തഞ്ചു ലക്ഷത്തോളം വരുന്ന ധീവരര്‍ മതില് പണിയുവാന്‍ സഹകരിക്കില്ലെന്ന് സംഘടനയുടെ സംസ്ഥാന സമിതി അറിയിച്ചു. നൂറ്റെണ്‍പതോളം സാമുദായിക സംഘടനകള്‍ പങ്കെടുക്കും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംഘടനകള്‍ ഏതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിപിഎം പ്രവര്‍ത്തകരെ കൊണ്ടു വന്നിട്ട് സാമുദായിക സംഘടനകള്‍ എന്നു പറയുന്നതില്‍ കാര്യമില്ല. എന്എസ്എസ്സിനെപ്പോലെ വിശ്വാസികള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും ധീവര മഹാസഭ വ്യക്തമാക്കി. വനിതാ മതില് സിപിഎമ്മിന്റെ പരിപാടിയാണെന്ന് അറിഞ്ഞതോടെ കൂടുതല്‍ സംഘടനകള്‍ മതിലിനെതിരെ രംഗത്ത് വരികയാണ്.
ഇതിനിടെ കഴിഞ്ഞ ദിവസം കൂടിയ നേതാക്കളുടെ യോഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. 190 സാമുദായിക സംഘടനകളില്‍ 170 പേര് യോഗത്തില്‍ എത്തിച്ചേര്‍ന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിത്. എന്നാല്‍, യോഗ ഹാളില്‍ ഉണ്ടായിരുന്നത് പരമാവധി 125 പേരാണ്. ഇതില്‍ മുഖ്യമന്ത്രിയും മന്ത്രി ബാലനും, ചീഫ് സെക്രട്ടറിയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഏതാനും ചിലരെയാണ് സംസാരിക്കാന്‍ അനുവദിച്ചത്. ഇവരാരും വനിതാ മതില് എന്ന ആശയം പറഞ്ഞില്ല.
മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിര്‍ദേശാനുസരണം സോമപ്രസാദ്. എം.പി എന്നയാളാണ് വനിതാ മതില് എന്ന ആശയം ഉന്നയിച്ചത്. ചര്‍ച്ചകൂടാതെ മുഖ്യമന്ത്രി സമ്മതിക്കുകയും ചെയ്തു. യോഗത്തില്‍ ഉയര്‍ന്നുവന്ന ആശയം എന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
ശ്രീനാരായണീയര്‍ക്ക് അമര്‍ഷം, പ്രതിഷേധം
വനിതാമതില്‍ ജനുവരി ഒന്നിനു നടത്തുന്നത് ശിവഗിരി തീര്‍ഥാടനം അട്ടിമറിക്കാനാണെന്നു വ്യക്തമായതോടെ എസ്എന്‍ഡിപിയോഗം പ്രവര്‍ത്തകരിലും ശ്രീനാരായണീയരിലും പ്രതിഷേധങ്ങള്‍ കനക്കുന്നുണ്ട്. ശിവഗിരി തീര്‍ഥാടന ദിനമായ ജനുവരി ഒന്നിന് വനിതാ മതില് പ്രഖ്യാപിച്ചത് തീര്‍ഥാടനം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും ശിവഗിരിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ശിവഗിരി തീര്‍ഥാടനത്തിന്റെ സമാപന ദിവസം നടക്കുന്ന ഇത്തരമൊരു പരിപാടിയുടെ സംഘാടക സമിതി ചെയര്മാന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായതിനാലാണ് പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: