തൃശൂര്‍: സംസ്ഥാനത്ത് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്തു. യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗലക്ഷണം കണ്ടെത്തിയത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചുവരികയാണ്. കേരളത്തില്‍ ആദ്യമായാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്.
പനി പടരുന്നത് രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴിയാണ്. ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫിവര്‍ ( സിസിഎച്ച്എഫ്) എന്നതാണ് കോംഗോ പനിയുടെ പൂര്‍ണമായ പേര്. ആര് എന്‍എ വൈറസുകളുടെ കുടുംബത്തില്‍പ്പെട്ട ഈ വൈറസ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്.
വളര്‍ത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും കാണുന്ന ചെള്ളാണ് രോഗം പരത്തുന്നത്. ഇതിന്റെ ലാര്‍വ മുയല്, കോഴി തുടങ്ങിയ ചെറുമൃഗങ്ങളിലാണ് കാണുന്നത്. എന്നാല്‍ ചെള്ള് വളര്ച്ചയെത്തിയാല് വലിയ മൃഗങ്ങളിലേക്ക് ചേക്കേറും.
മനുഷ്യരെ ചെള്ള് കടിച്ചുകഴിഞ്ഞാല്‍ മൂന്നുദിവസം കൊണ്ട് പനി ലക്ഷണം കണ്ടുതുടങ്ങും. കടുത്ത പനി, വയര്‍ വേദന, ഛര്‍ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഇത് ഒരാഴ്ചയോളം നീണ്ടുനില്‍ക്കും. എഴുപത്തിയഞ്ച് ശതമാനം പേരിലും ഇത് തലച്ചോറിനെ ബാധിക്കും. ഇങ്ങനെ ബാധിച്ചുകഴിഞ്ഞാല്‍ മൂന്നുമുതല്‍ അഞ്ചുദിവസത്തിനകം മസ്തിഷ്കാഘാതം സംഭവിക്കുമെന്നും ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ പത്തുദിവസം കൊണ്ട് സുഖം പ്രാപിക്കാനുള്ള സാധ്യതയും ഉണ്ട്.
രോഗം ഗുരുതരമായാല്‍ രണ്ടാം ആഴ്ച മുതല്‍ മൂത്രത്തില്‍ രക്താംശം, മൂക്കില്‍ നിന്ന് രക്തം വരിക, ഛര്‍ദില്‍ തുടങ്ങിയവ കണ്ടുതുടങ്ങും. ക്രമേണ കരളിനെയും വൃക്കകളെയും രോഗം ബാധിക്കും. ശരീരത്തില്‍ ചിക്കന്‍പോക്സിന് സമാനമായ പാടുകള്‍ കണ്ടുതുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: