ശ്രീനഗര്‍: കശ്മീരില്‍ കാണാതായ വിദ്യാര്‍ത്ഥി ഭീകരസംഘടനയില്‍ ചേര്‍ന്നതായും പിന്നീട് മാതാപിതാക്കളുടെ അപേക്ഷയില്‍ തിരിച്ചെത്തിയതായും റിപ്പോര്‍ട്ട്.. നോയിഡയിലെ ശാര്‍ദാ സര്‍വ്വകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. നിരോധിത ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു കശ്മീര്‍ (ഐഎസ്ജെകെ) സംഘടനയിലാണ് വിദ്യാര്‍ത്ഥി ചേര്‍ന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തി 20കാരനായ വിദ്യാര്‍ത്ഥിയുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറിലാണ് വിദ്യാര്‍ത്ഥിയുടെ വീട്. നോയിഡയില്‍ നിന്ന് വിദ്യാര്‍ത്ഥിയെ ഒക്ടോബര്‍ മധ്യത്തോടെയാണ് കാണാതാകുന്നത്. പിന്നീട് കറുത്ത സ്യൂട്ട് ധരിച്ച് ഐഎസിന്റെ പതാകയ്ക്ക് മുന്നിലായി നില്ക്കുന്ന വിദ്യാര്‍ത്ഥിയുടെ ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
വിദ്യാര്‍ത്ഥിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അവന്റെ തിരിച്ചുവരിവിനായി പോലീസിനെ സമീപിച്ചു. തുടര്‍ന്ന് പ്രാദേശിക പത്രങ്ങളില്‍ കുടുംബാംഗങ്ങള്‍ ഒന്നടങ്കം വിദ്യാര്‍ത്ഥിയുടെ തിരിച്ചു വരവിനായി കൈകൂപ്പി നില്ക്കുന്ന ചിത്രങ്ങള്‍ വന്നിരുന്നു. പോലീസിന്റെയും മാതാപിതാക്കളുടേയും നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസം വിദ്യാര്‍ത്ഥി വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: