ആലപ്പുഴ: കേരള നവോത്ഥാനത്തിന് ജാതിമതില്‍ കെട്ടാന്‍ ശ്രമിക്കുന്ന സിപിഎമ്മിലെ പുരുഷാധിപത്യ മതില് തടഞ്ഞത് പിന്നാക്ക വനിതാ നേതാക്കളുടെ രാഷ്ട്രീയ ഭാവികള്‍. കേരം തിങ്ങും കേരളനാട്ടില്‍ കെ. ആര്. ഗൗരി ഭരിച്ചീടും എന്ന് മുദ്രാവാക്യം ഉയര്‍ത്തി ഗൗരിയമ്മയെ മാത്രമല്ല ജനങ്ങളെ ഒന്നാകെ കബളിപ്പിച്ച സിപിഎം പിന്നീട് തകര്‍ത്തത് സുശീലാ ഗോപാലന്റെ മുഖ്യമന്ത്രി സ്ഥാനം.
കേരളത്തിലെ ആദ്യ വനിതാമുഖ്യമന്ത്രി പദവി സുശീലാ ഗോപാലന് നഷ്ടപ്പെടുത്തിയത് സിപിഎമ്മിലെ വിഭാഗീയതയായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗമായ സുശീലയെ ഒളിപ്പോരിലൂടെ മറുപക്ഷം വീഴ്ത്തിയത് ഇ.കെ നായനാരെ മുന്നില്‍ നിര്‍ത്തി.
പാര്‍ലമെന്ററി കാര്യങ്ങള്‍ നോക്കുന്നവര്‍ സംഘടനാ രംഗത്തേക്കും, സംഘടനാകാര്യങ്ങള്‍ നോക്കുന്നവര്‍ പാര്‍ലമെന്ററി രംഗത്തേക്കും മാറണം എന്ന പാര്‍ട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 1996 ലെ തെരഞ്ഞെടുപ്പില്‍ നായനാര്‍ മത്സരരംഗത്ത് നിന്ന് മാറി നിന്ന് വി. എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മാരാരിക്കുളത്ത് മത്സരിച്ച വിഎസിനെ അന്നത്തെ സിഐടിയു പക്ഷം ആസൂത്രിതമായി തോല്‍പ്പിച്ചു.
മുന്‍ തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ നിന്ന് പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച വിഎസ് 96ല്‍ 1965 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ പി. ജെ. ഫ്രാന്‍സിസിനോട് പരാജയപ്പെട്ടു. പിന്നീട് പാര്‍ട്ടി സമ്മേളനങ്ങളില്‍ വിഎസ് പക്ഷം സിഐടിയു വിഭാഗത്തെ വെട്ടിനിരത്തിയത് മറ്റൊരു ചരിത്രം. സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി പരാജയപ്പെടുന്നത്. ഇതേ തുടര്‍ന്ന് സുശീല ഗോപാലനെ മുഖ്യമന്ത്രിയാക്കാന്‍ സിഐടിയു വിഭാഗം തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റിലും ഈ തീരുമാനത്തിന് അംഗീകാരം ലഭിച്ചു. എന്നാല്‍ സംസ്ഥാന കമ്മറ്റിയില്‍ എല്ലാം അട്ടിമറിക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന നായനാരെ മുഖ്യമന്ത്രിയാക്കണമെന്ന് വിഎസിനെ അനുകൂലിക്കുന്നവര്‍ ആവശ്യം ഉയര്‍ത്തി. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ രണ്ട് വോട്ടുകള്‍ക്ക് സുശീല പരാജയപ്പെട്ടു. വിഎസും, നായനാരും ചേര്‍ന്ന് നടത്തിയ കളിയില്‍ സുശീല ഗോപാലന് അടിതെറ്റുകയായിരുന്നു. അങ്ങിനെ നായനാര്‍ മുഖ്യമന്ത്രിയായി, ആ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് നല്കി സുശീലയെ ഒതുക്കി.
സുശീല ഗോപാലന് മുഖ്യമന്ത്രിയാകുമെന്ന് കരുതി അവരുടെ ജാമാതാവ് കൂടിയായ, അന്നു ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന പി. കരുണാകരന് സുശീലയെക്കുറിച്ച് പ്രത്യേക പതിപ്പ് തയ്യാറാക്കാന്‍ വിശ്വസ്തര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു എന്ന് മുതിര്‍ന്ന സിപിഎം നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന് നായരുടെ ‘ഒളിക്യാമറകള്‍ പറയാത്തത്’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മയിലെ പ്രമുഖ ഈഴവ കുടുംബമായ ചീരപ്പന്‍ചിറ തറവാട്ടംഗമായ സുശീല ഗോപാലനാണ് ആദ്യമായി ലോക്സഭാംഗമാകുന്ന മലയാളി വനിത. 1967ല്‍ അമ്പലപ്പുഴയില്‍ നിന്നുമായിരുന്നു ജയം. ഇതുവരെ കേരളത്തില്‍ ഒരു വനിത മുഖ്യമന്ത്രി ഉണ്ടായിട്ടില്ല.
കേരളത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി എന്ന ചരിത്ര നിയോഗത്തിലേക്ക് രണ്ടു വനിതാ നേതാക്കളെ നയിക്കാന്‍ കഴിയുമായിരുന്ന പാര്‍ട്ടി അന്നവരെ ഒളിപ്പോരില്‍ വീഴ്ത്തി. അതേ പാര്‍ട്ടി തന്നെ ഇപ്പോള്‍ നവോത്ഥാനത്തിനെന്നു പറഞ്ഞ് വനിതാ മതില് പണിയുന്നു എന്ന വിരോധാഭാസത്തിനും കാലം സാക്ഷിയാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: