ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കെട്ട് നിറച്ച് ശബരിമലയിലേയ്ക്ക് പോകുന്ന വഴി പോലീസ് അറസ്റ്റു ചെയ്യുകയും അദ്ദേഹത്തെ ശാരീരികമായി പീഡിപ്പിക്കുകയും ഒരോദിവസവും ഓരോ കള്ളക്കേസുകള്‍ അദ്ദേഹത്തിന്റെ പേരില്‍ ചാര്‍ത്തുകയും കേരളംമുഴുവന്‍ കൊണ്ടുനടക്കുകയും ചെയ്യുന്നു. ഇത് കടുത്ത മനുഷ്യാവകാശലംഘനമാണ്. ശബരിമലയില്‍ പോയി ആരാധന നടത്താന്‍ പോലും സമ്മതിക്കാത്തത് നീതിയാണോ? എംഎല്‍എമാരും മന്ത്രിമാരും വരെ കേടതി നോട്ടീസ് ഉണ്ടായിട്ടും ഹാജരാകുന്നില്ല. അവര്‍ക്കെതിരെ പോലീസ് നടപടിയുമില്ല. രാഷ്ട്രീയവൈരംമൂലം കെ. സുരേന്ദ്രനെ സര്‍ക്കാര്‍ പോലീസിനേയും അധികാരത്തേയും ഉപയോഗിച്ച് പീഡിപ്പിക്കുകയാണ്. ഇത്തരത്തില്‍ കേരളസര്‍ക്കാര്‍ ഒരു വ്യക്തിയെ പീഡിപ്പിക്കുമ്പോള്‍ മനുഷ്യാവകാശ കമ്മീഷണ് ഇടപെട്ട് ഇതിനൊരു പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
-തെരുവത്ത് രവീന്ദ്രന്, കുന്നുംപുറം, മലപ്പുറം.
ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകത
ഇന്ത്യയിലെ മത-ജാതി അധിഷ്ഠിത വര്‍ഗ്ഗീകരണവും വ്യക്തി നിയമവും നിലനില്‍ക്കുന്നതിനാല്‍, ഒരു ഏകീകൃത സിവില്‍ നിയമം അത്യാവശ്യമാണ്. ഈ തിരിച്ചറിവില്‍ നിന്നാണ് ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കണമെന്ന് മതേതരത്വവാദികള്‍ ആവശ്യപ്പെടുന്നത്. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ് എന്ന ഒറ്റക്കാരണത്താല്‍ സിവില്‍ കോഡ് പാടില്ല എന്ന വാദം അസ്ഥാനത്താണ്. കാരണം നമ്മുടെ മറ്റെല്ലാ നിയമങ്ങളും ഏകീകരിക്കപ്പെട്ടതാണ്. വിവാഹ നിയമങ്ങളിലും ദത്തെടുക്കല്‍ നിയമങ്ങളിലും മാത്രമുള്ള ഈ ചേരിതിരിവ് തികച്ചും ഭരണഘടന ലംഘനം തന്നെയാണ്. ഭരണഘടനയുടെ 14, 15, 16 വകുപ്പുകള്‍ നമുക്ക് ഉറപ്പു തരുന്ന സമത്വവും വിവേചനം ഇല്ലായ്മയുമാണ് ഇവിടെ കാറ്റില്‍ പറത്തുന്നത്. ഭരണഘടനയുടെ 440-ാം വകുപ്പില്‍ ഇതിന്റെ ആവശ്യകതയെപ്പറ്റി ഭരണഘടനാ ശില്പികള് തന്നെ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഒരു ഏകീകൃത കോഡ് രാജ്യത്തിന്റെ ദേശീയോല്‍ഗ്രഥനത്തിനു തന്നെ വഴിവെയ്ക്കും. പക്ഷെ, ഇത്തരം ഒരു സംരംഭം, ഒരു മതത്തെയോ വിശ്വാസത്തെയോ ഹനിക്കാത്ത രീതിയിലായിരിക്കണം എന്നുമാത്രം. ഇത് എല്ലാ മതനേതാക്കളുമായുള്ള ചര്‍ച്ചയിലോ സംവാദത്തിലൂടെയോ ആയിരിക്കണം എന്ന് മാത്രം.
-അഡ്വ. സലില്‍കുമാര്‍, തലശ്ശേരി.
അയ്യപ്പനും ശാസ്താവും ബുദ്ധനും
അയ്യപ്പനും ബുദ്ധനും തമ്മില്‍ ഒരു ബന്ധവുമില്ല. ശാസ്താവിന്റെ ധ്യാനം ശ്രദ്ധിച്ചാല്‍ ഇതറിയാന്‍ കഴിയും. ധ്യാനമാണ് ഏറ്റവും യാഥാസ്ഥിതികമായിട്ടുള്ളത്. ദേവതയ്ക്ക് അനുസരിച്ചാണ് ധ്യാനം. ആര്യനാണ് അയ്യപ്പന്. ബുദ്ധന് മുണ്ഡിതശിരസ്കനും മഞ്ഞവസ്ത്രക്കാരനുമാണ്. അയ്യപ്പന് കേരളത്തിലെ മുഖ്യദേവന്മാരില് ഒരാളാണ്. കേരളത്തിനുപുറത്ത് അയ്യപ്പനില്ല. അടുത്തകാലത്താണ് കേരളത്തിനുപുറത്ത് അയ്യപ്പന് ആരാധ്യനായത്. അയ്യപ്പന് കേരളത്തിലെ ഏറ്റവും പഴയ ദേവനാണ്. ശരണം വിളിയുടെ കോപ്പിറൈറ്റ് ബുദ്ധമതത്തിന് അവകാശപ്പെട്ടതല്ല. പന്തളം രാജകുടുംബത്തിലെ തപസ്വിയായ ഒരു വ്യക്തിയായിരുന്നു എന്നുവേണം കരുതാന്‍. ഇദ്ദേഹം തികഞ്ഞ രണ നിപുണനുമായിരുന്നു. ശത്രുക്കളെയെല്ലാമൊതുക്കി രാജ്യത്ത് ശാന്തിയും സമാധാനവും സ്ഥാപിച്ചശേഷം ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പന്തളത്തരചന് ശബരിമലയില്‍ ശാസ്താപ്രതിഷ്ഠ നടത്തുകയും ആ പ്രതിഷ്ഠയില്‍ അയ്യപ്പന് ലയിച്ചുചേരുകയും ചെയ്തു. അങ്ങനെ അയ്യപ്പനും ശാസ്താവും ഒന്നായി. അതുകൊണ്ടാണ് മറ്റു ശാസ്താ ക്ഷേത്രങ്ങളില്‍നിന്ന് വ്യത്യസ്ഥമായ ആചാരരീതികളും അനുഷ്ഠാനങ്ങളും ശബരിമലയില്‍ വരാന്‍ കാരണം.
-കെ.എ. അടിയോടി, കാരാകുറുശ്ശി, പാലക്കാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: