ബെംഗളൂരു: വയനാട്-ബെംഗളൂരു പാതയില്‍ ബന്ദിപ്പൂര്‍ വനമേഖലയില്‍ കര്‍ണാടകം ഏര്‍പ്പെടുത്തിയ രാത്രിയാത്രാ നിരോധനം മറികടക്കാന്‍ കേന്ദ്രം മുന്നോട്ടുവച്ച പദ്ധതി അനുകൂലമാക്കാതെ കേരള സര്‍ക്കാര്‍. ഏറെ പ്രയോജനകരമായ പദ്ധതി നഷ്ടപ്പെട്ടേക്കാം.
മേല്‍പ്പാലങ്ങളുടെ നിര്‍മാണം മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷമെന്നും വ്യാപകമായി മരങ്ങള്‍ മുറിക്കേണ്ടി വരുമെന്നും ആരോപിച്ച് കര്‍ണാടകത്തില്‍ പരിസ്ഥിതി സംഘടനകള്‍ പ്രതിഷേധത്തിലാണ്. ഇതോടെ, ആദ്യം അനുകൂല നിലപാട് സ്വീകരിച്ച കര്‍ണാടക സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്കുന്നതില് നിന്ന് പിന്നാക്കം പോയി.
കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പ് മാറിയെങ്കില്‍ മാത്രമേ പദ്ധതി യാഥാര്‍ഥ്യമാകൂ. ഇതിനായി കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. കേന്ദ്രം പദ്ധതി നിര്‍ദേശം സമര്‍പ്പിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും കേരള-കര്‍ണാടക സര്‍ക്കാരുകള്‍ തമ്മില്‍ മന്ത്രിതലത്തിലോ മറ്റ് ഉദ്യോഗസ്ഥതലത്തിലോ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ല.
കര്‍ണാടകത്തിലെ ചില പരിസ്ഥിതി സംഘടനകളാണ് എതിര്‍പ്പ് അറിയിച്ചിട്ടുള്ളത്. കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പരിസ്ഥിതി സംഘടനാ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ എതിര്‍പ്പുകള്‍ ഒഴിവാക്കാമായിരുന്നു. എന്നാല്‍, അതിന് കേരളം തയാറായിട്ടില്ല.
രണ്ടാഴ്ച കഴിഞ്ഞ് സുപ്രീംകോടതി ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധന കേസ് പരിഗണിക്കും. കേരളത്തിന് അനുകൂലമായ തീരുമാനം കൈക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വന്യമൃഗങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിച്ച് കര്‍ണാടക ഭാഗത്ത് നാലും വയനാട്ടില്‍ ഒന്നുമടക്കം ഒരു കിലോമീറ്റര്‍ വീതം ദൈര്‍ഘ്യമുള്ള അഞ്ച് മേല്‍പ്പാലങ്ങള്‍ നിര്‍മിച്ച് 24 മണിക്കൂര്‍ വാഹന സഞ്ചാരം ഉറപ്പാക്കുന്നതായിരുന്നു കേന്ദ്ര പദ്ധതി.
മേല്‍പ്പാലങ്ങള്‍ക്കടിയിലൂടെ വന്യമൃഗങ്ങള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാം. മേല്പ്പാലങ്ങളില്ലാത്ത സ്ഥലത്ത് വന്യമൃഗങ്ങള്‍ റോഡിലേക്ക് കടക്കാതിരിക്കാന്‍ എട്ടടി ഉയരത്തില്‍ കമ്പിവേലി നിര്‍മിക്കും.
ഏകദേശം അഞ്ഞൂറു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പകുതി കേന്ദ്രം വഹിക്കും. ബാക്കി പകുതി കര്‍ണാടകയും കേരളവും വഹിക്കണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. എന്നാല്‍, തുക ചെലവഴിക്കാന്‍ സാധിക്കില്ലെന്ന് കര്‍ണാടകം അറിയിച്ചു. ഇക്കാര്യത്തില്‍ കേരളം കൃത്യമായ നിലപാട് സ്വീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: