ന്യൂദല്‍ഹി: മധ്യപ്രദേശില്‍ വോട്ടെടുപ്പിനു പിന്നാലെ വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമം നടക്കുന്നെന്നാരോപിച്ച് കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തോല്‍ക്കുമെന്ന് ഭയന്ന് വെറിപൂണ്ട കോണ്‍ഗ്രസ് അനാവശ്യ ആരോപണങ്ങളുന്നയിച്ച് മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണം ഇതോടെ ശക്തമായി.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമുകള്‍ സുരക്ഷിതമല്ലെന്നാണ് പരാതി. മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഉള്‍പ്പെടെയുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയത്. മുന്‍പ് ഗുജറാത്ത്, കര്‍ണാടക ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഇതേ ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു.
വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ നേതാക്കളുടെയും പോലീസിന്റെയും സംയുക്ത നിരീക്ഷണത്തിലാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. കൃത്രിമം നടത്താനാകില്ല. ആകെയുള്ള 51 സ്ട്രോങ് റൂമുകളും വോട്ടെണ്ണല്‍ ദിവസമായ 11ന് മാത്രമേ തുറക്കു, ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വി.എല്‍. കന്ദറാവു പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് തിരിച്ചറിവുണ്ടാവുമ്പോള്‍ ഇത്തരത്തിലുള്ള നിലവിളികള്‍ കോണ്‍ഗ്രസ് നടത്താറുണ്ടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വിജേഷ് ലുണാവത് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: