തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവരുന്നു. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിടിക്കാന്‍ കോടികളൊഴുക്കി ഗ്രൂപ്പ് കളിക്കുന്നുവെന്ന ആരോപണവുമായി മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് രംഗത്തെത്തിയത് ഇതിന്റെ സൂചനയായാണ് കാണുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള സുധീരന്റെ പരസ്യപ്രതികരണം പല നേതാക്കള്‍ക്കുമുള്ള ഒളിയമ്പായാണ് വിലയിരുത്തപ്പെടുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള കളിയാണ് ഇതെന്നും പാര്‍ട്ടിയില്‍ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. വോട്ടര്‍പട്ടിക വച്ച് കൃത്രിമമായി അംഗങ്ങളെ ചേര്‍ക്കുന്ന പണിയാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസില്‍. ഇതില്‍ ഗ്രൂപ്പ് വ്യത്യാസമില്ല. ഇതിനായി ഗ്രൂപ്പുകള്‍ ഒഴുക്കുന്നത് കോടികള്‍.
‘എന്റെ ബൂത്ത് എന്റെ അഭിമാനം’ എന്ന മുദ്രാവാക്യത്തിന് പകരം ‘എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം’ എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്ന് സുധീരന് കുറ്റപ്പെടുത്തുന്നു. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന നേതാക്കള്‍ തന്നെ തങ്ങളുടെ ഗ്രൂപ്പുകളുടെ ആധിപത്യം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്പിടിക്കുന്നു.
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ദുഷ്ചെയ്തികളില്‍ നിന്നു ഗ്രൂപ്പ് നേതാക്കള്‍ പിന്തിരിയണം. ഇതിനായി ബന്ധപ്പെട്ട തലങ്ങളില്‍ ഫലപ്രദമായ ഇടപെടലുകളുണ്ടാകണമെന്നും സുധീരന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: