തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന്റെ മറവില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ സാലറി ചലഞ്ച് പദ്ധതി പൊളിഞ്ഞു. ആകെ സര്‍ക്കാര്‍ ജീവനക്കാരില്‍ 57.33 ശതമാനം മാത്രമാണ് ഇതില്‍ പങ്കെടുത്തതെന്നും ഇതുവഴി 488.60 കോടി രൂപ മാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയില്‍ സമ്മതിച്ചു. —
സാലറി ചലഞ്ച് മുഖേന ഒരു മാസത്തെ ശമ്പളച്ചെലവിനു തുല്യമായ തുകയായ 2,200 കോടിയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഒറ്റത്തവണയായി ഒരു മാസത്തെ ശമ്പളം നല്കിയ ജീവനക്കാരുടെ എണ്ണം കൃത്യമായി ലഭ്യമല്ല. പുതിയ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സാലറി ചലഞ്ചില്‍ നിന്ന് പിന്മാറാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
ഒരു മാസത്തെ ശമ്പളം നല്കാന് കഴിയാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള ഉത്തരവും പുറത്തിറക്കി. എന്‍ജിഒ സംഘ് നടത്തിയ നിയമപോരാട്ടത്തിലാണ് കോടതികള്‍ സര്‍ക്കാര്‍ നടപടികള്‍ റദ്ദാക്കിയത്. ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുന്നതും വിസമ്മതപത്രം ചോദിക്കുന്നതുമായ സര്‍ക്കാരിന്റെ ഉത്തരവിലെ 10-ാം ഖണ്ഡിക പൂര്‍ണമായി ഹൈക്കോടതി നീക്കി.
സര്‍ക്കാര്‍ രണ്ടാമത് ഇറക്കിയ സര്‍ക്കുലറിലും ഒരുമാസത്തെ ശമ്പളം എന്ന നിബന്ധന നിലനിര്‍ത്തിയിരുന്നു. ഇതു നല്‍കാത്തവര്‍ക്ക് ശമ്പളം സ്പാര്‍ക്ക് വഴി കൊടുക്കേണ്ടെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി.
നിയന്ത്രണങ്ങള്‍ക്കിടയിലും ശമ്പളബില്‍ നല്‍കാതിരുന്ന ഓഫീസുകളില്‍ നിന്ന് 12,000 പേര് സാലറി ചലഞ്ചില്‍ തുടരാന്‍ കഴിയില്ലെന്നറിയിച്ച് പിന്മാറി. ഇതും കനത്ത തിരിച്ചടിയായി.
സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തി സര്‍ക്കാര്‍ ജീവനക്കാരില്‍ 2,77,338 പേരെ സാലറി ചലഞ്ചില്‍ പങ്കാളികളാക്കിയപ്പോള് ഇടതുസംഘടനയില്‍പ്പെട്ട എയ്ഡഡ് സ്കൂളിലെ അധ്യാപകരുള്‍പ്പെടെ 90% ആളുകളും പങ്കെടുത്തില്ല.
സാലറി ചലഞ്ചിലൂടെ നടപ്പാക്കിയത് ഭിന്നിപ്പിക്കല്‍: എന്‍ജിഒ സംഘ്
ഒറ്റക്കെട്ടായി രംഗത്തുവന്ന സമൂഹത്തെ ഭിന്നിപ്പിക്കുന്ന നിലപാടാണ് സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍. ചലഞ്ചില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ തുടരാന്‍ കഴിയില്ലായെന്ന് വ്യക്തമാക്കി അവര്‍ അതത് ഡിഡിഒമാര്‍ക്ക് രജിസ്ട്രേഡ് പോസ്റ്റ് വഴി അപേക്ഷ നല്‍കണം. നിരസിച്ചാല്‍ അത് എന്‍ജിഒ സംഘിനെ രേഖാമൂലം അറിയിച്ചാല്‍ അവര്‍ക്ക് സാലറി ചലഞ്ചില്‍ നിന്ന് പിന്മാറാനുള്ള നിയമസഹായം സൗജന്യമായി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: