കൊച്ചി: ശബരിമലയില്‍ 52 വയസുകാരിയെ തടയാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് എടുത്ത കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് നല്കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. നവംബര്‍ ആറിന് 52 വയസുള്ള സ്ത്രീയെയും ബന്ധുവിനെയും തടഞ്ഞ സംഭവത്തില്‍ തന്നെ പ്രതിയാക്കിയത് മറ്റൊരു കേസില്‍ അറസ്റ്റിലായ ശേഷമാണെന്നും ഇപ്പോള്‍ തടവിലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ കേസില്‍ അറസ്റ്റ് ചെയ്ത് 15 ദിവസത്തിനുശേഷം മറ്റൊരു കേസില്‍ ജാമ്യം ലഭിച്ചപ്പോഴാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സുരേന്ദ്രന് ഹര്‍ജിയില്‍ വ്യക്തമാക്കി.
പമ്പയില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള എസ്പി ഹരിശങ്കറിന്റെ പിതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ കെ.പി. ശങ്കരദാസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് തന്നെ മനഃപൂര്‍വം കേസില്‍ കുടുക്കിയതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ ആക്രമിക്കപ്പെട്ട സ്ത്രീക്കൊപ്പമുണ്ടായിരുന്ന മൃദുല്‍ കുമാറിന്റെ പരാതിയിലാണ് കേസ് എടുത്തത്. ചെറിയ തോതില്‍ പരിക്കേറ്റതല്ലാതെ വധശ്രമമുണ്ടായെന്ന് പരാതിക്കാരനു പോലും പരാതിയില്ല. എന്നിട്ടും പോലീസ് വധശ്രമത്തിന് കേസെടുത്തെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: