തൃശൂര്‍: കേരളത്തില്‍ കോംഗോ പനി സ്ഥിരീകരിച്ചു. നിപ, ഡെങ്കി, ചിക്കുന്‍ഗുനിയ, എച്ച്വണ് എന്‍വണ്‍ തുടങ്ങിയ പനികള്‍ കടുത്ത ഭീഷണി ഉയര്‍ത്തുന്നതിനിടെയാണ് ആരോഗ്യരംഗത്ത് മികച്ച മാതൃകയെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ പുതിയ പനി കണ്ടെത്തിയത്.
യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യുവാവിനാണ് കോംഗോ പനി സ്ഥിരീകരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. മൃഗങ്ങളുടെ ദേഹത്തുനിന്നുള്ള ചെള്ളുകളാണ് രോഗം പരത്തുന്നതെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. രോഗം ബാധിച്ചയാളുടെ രക്തത്തിലൂടെയോ സ്രവങ്ങളിലൂടെയോ രോഗം പകരാന്‍ സാധ്യതയുണ്ട്.
പനി, ശരീരവേദന, ഛര്‍ദ്ദി, കഴുത്തുവേദന എന്നിവയാണ് ലക്ഷണങ്ങള്‍. ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തിയിട്ടുള്ള രോഗമായതിനാല്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയോടെയാണ് ചികിത്സാ നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്. കളക്ടറേറ്റില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം, ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതാ നടപടികള്‍ സ്വീകരിച്ചതായും കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു.
ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് കോംഗോ പനി വ്യാപകമായുള്ളത്. പത്തു മുതല്‍ 40 ശതമാനം വരെയാണ് മരണനിരക്ക്. ശരീരത്തില്‍ നിന്ന് രക്തസ്രാവം ഉണ്ടാകാമെന്നതിനാല്‍ ഹെമറോജിക് കോംഗോ ഫീവര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ക്രിമിയന്‍ കോംഗോ ഹെമറോജിക് ഫീവര്‍ എന്നാണ് മുഴുവന്‍ പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: