ന്യൂദല്‍ഹി: ന്യൂനപക്ഷ മതവിഭാഗമെന്ന പരിഗണന ലഭിച്ചിരുന്നുവെങ്കില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി വിരമിക്കാന്‍ സാധിക്കുമായിരുന്നുവെന്ന പരോക്ഷ പരാമര്‍ശവുമായി ജസ്റ്റിസ് കുര്യന് ജോസഫ്. സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച് രണ്ട് ദിവസത്തിന് ശേഷം ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
”ജസ്റ്റിസ് സിറിയക് ജോസഫ് വിരമിച്ചപ്പോള്‍ ആ ഒഴിവിലേക്ക് എന്നെ ഉയര്‍ത്തിയിരുന്നുവെങ്കില്‍ ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂറിനും രഞ്ജന്‍ ഗൊഗോയിക്കും മുന്‍പ് ഞാന്‍ സുപ്രീംകോടതി ജസ്റ്റിസ് ആകുമായിരുന്നു. എന്നാല്‍ കഴിവിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. അതിനാലാണ് 2013 മാര്‍ച്ചില്‍ സുപ്രീംകോടതി ജഡ്ജിയായത്”, കുര്യന് ജോസഫ് പറഞ്ഞു. അതേസമയം, സിറിയക്ക് ജോസഫ് വിരമിച്ചപ്പോള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് എന്തുകൊണ്ട് സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തപ്പെട്ടില്ല എന്നതിന് കുര്യന് ജോസഫ് കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല.
ന്യൂനപക്ഷ വിഭാഗമെന്ന ‘ടാഗ്’ ജോലിയിലെ ഉയര്‍ച്ചക്ക് തടസ്സമാണ്. എത്ര കഴിവുണ്ടെങ്കിലും മതത്തിന്റെ പേരില്‍ മാത്രമാണ് ന്യൂനപക്ഷ വിഭാഗത്തിലുള്ള ഒരാള്‍ പരിഗണിക്കപ്പെടുന്നത്. പദവികളുടെ കാര്യത്തിലും മതവിഭാഗം ഏതെന്നത് ബന്ധപ്പെട്ടു കിടക്കുന്നു. ഞാനും അങ്ങനെയാണ് പരിഗണിക്കപ്പെട്ടിരുന്നത്. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഈ അവസ്ഥ കൂടുതല്‍ മോശമാകുമെന്ന് ഭയമുണ്ട്. പൂര്‍ണമായും യോഗ്യതയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇത് കൂടുതല്‍ വഷളാകും, അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിമാചല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കുര്യന് ജോസഫിനെ ഝാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി സ്ഥലം മാറ്റിയത് മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഈ സ്ഥലം മാറ്റം നടന്നിരുന്നെങ്കില്‍ ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് എന്നിവര്‍ക്ക് മുന്നേ ജസ്റ്റിസ് കുര്യന് ജോസഫ് സുപ്രീംകോടതിയിലെത്തിയേനെയെന്നാണ് വാദം. എങ്കില്‍ ദീപക് മിശ്രയ്ക്ക് ശേഷം ചീഫ് ജസ്റ്റിസ് പദവിയും ലഭിക്കുമായിരുന്നു. എന്നാല്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ട ആളെന്ന നിലയിലുള്ള പരിഗണന ലഭിക്കാത്തത് സ്ഥാനക്കയറ്റത്തെ ബാധിച്ചു എന്നാണ് ജസ്റ്റിസ് കുര്യന് ജോസഫിന്റെ വാക്കുകള്‍ നല്കുന്ന സൂചനകള്‍. ദുഃഖവെള്ളിയാഴ്ച യോഗം വിളിച്ച ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരെ പരസ്യമായ പ്രസ്താവന നടത്തിയ ജസ്റ്റിസ് കുര്യന് ജോസഫിന്റെ നടപടി നേരത്തെയും വിവാദമുണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: