ന്യൂദല്‍ഹി: ശബരിമലയില്‍ ഭക്തര്‍ക്കെതിരായ പോലീസ് നടപടികളെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് വിരുദ്ധമായ ഉത്തരവുകളും നിര്‍ദേശങ്ങളും ഹൈക്കോടതി നിരന്തരം പുറപ്പെടുവിക്കുകയാണെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച സംസ്ഥാന സര്‍ക്കാര്‍, ഹൈക്കോടതി പരിഗണിക്കുന്ന ശബരിമലയുമായി ബന്ധപ്പെട്ട 23 റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്കി.
ശബരിമല കേസുകളില്‍ ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ 139 എ വകുപ്പ് പ്രകാരം സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ഹൈക്കോടതി ദേവസ്വംബെഞ്ചിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നംവയ്ക്കുന്നത്. ശബരിമലയിലെ തീര്‍ഥാടന കാലത്തിന്റെ നടത്തിപ്പ് ചുമതല നിശ്ചയിച്ച് നല്കി മൂന്നംഗ നിരീക്ഷകരെ നിയോഗിച്ച ഹൈക്കോടതി നടപടിയെ തടയാനാണ് ട്രാന്‍സ്ഫര്‍ ഹര്‍ജി.
സുപ്രീംകോടതിയുടെ യുവതീ പ്രവേശന വിധി ലംഘിക്കാനാണ് ശ്രമം നടക്കുന്നത്. വലത് സംഘടനകള്‍ സുപ്രീംകോടതി വിധിയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചു. ശരണമന്ത്രത്തെ രാഷ്ട്രീയ മുദ്രാവാക്യമാക്കി ഉപയോഗിച്ചു. ഭക്തരുടെ വേഷത്തിലെത്തിയവര്‍ ദര്‍ശനത്തിനെത്തിയ യുവതികളെ ആക്രമിച്ചു.
ഭക്തരെയും ക്ഷേത്രത്തെയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്ന ഹൈക്കോടതി നിര്‍ദേശങ്ങള്‍ ശരിയല്ല. സര്‍ക്കാര്‍ ശബരിമലയില്‍ ഒരുക്കിയ സുരക്ഷാ നിയന്ത്രണങ്ങള്‍ സംരക്ഷിക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്നും അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ബുദ്ധിമുട്ടിലാകുമെന്നും സര്‍ക്കാര്‍ നല്കിയ ട്രാന്‍സ്ഫര്‍ അപേക്ഷയില്‍ പറയുന്നു.
ഹൈക്കോടതിയെയും ദേവസ്വം ബെഞ്ചിനെയും പ്രതിരോധത്തിലാക്കുകയും ഹൈക്കോടതിയെ വിശ്വാസമില്ലെന്ന് പ്രചരിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശ പ്രകാരം സിപിഎം അഭിഭാഷകരുടെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയത്. ദേവസ്വം ബോര്‍ഡിന്റെയും പോലീസിന്റെയും മുകളില്‍ മൂന്നംഗ നിരീക്ഷക സമിതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ചിരുന്നു. ട്രാന്‍സ്ഫര്‍ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ഹൈക്കോടതിക്കെതിരെ ഏതെങ്കിലും വിധത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: