കൊച്ചി: ജയിക്കാന്‍ കഴിയാത്ത എട്ട് മത്സരങ്ങള്‍ക്കുശേഷം ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തില്‍. രണ്ട് മത്സരങ്ങളുടെ ഇടവേളയ്ക്കുശേഷം ഇന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് പോരാട്ടം . രാത്രി 7.30നാണ് മത്സരം. ജംഷഡ്പൂര്‍ എഫ്സിയാണ് എതിരാളികള്‍.
ഈ സീസണില്‍ ഒന്‍പത് കളികള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് ഒരു വിജയവും അഞ്ച് സമനിലയും മൂന്ന് പരാജയവുമടക്കം എട്ട് പോയിന്റുമായി ഏഴാമതാണ്. ഒടുവില്‍ കളിച്ച നാലില്‍ മൂന്ന് പരാജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. പരാജയത്തില്‍ രണ്ടെണ്ണവും കൊച്ചയിലായിരുന്നു. ബെംഗളൂരുവിനെതിരെയും എഫ്സി ഗോവക്കെതിരെയും. മറ്റൊന്ന് ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയും. ഈ കൡയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷം പരിക്ക് സമയത്ത് രണ്ടെണ്ണം വഴങ്ങിയാണ് തോറ്റത്. അവസാന കൡയില്‍ ചെന്നൈയിന് എഫ്സിയെ ചെന്നൈയില്‍ ചെന്ന് സമനിലയില്‍ തളക്കാന്‍ കഴിഞ്ഞത് ആശ്വാസമായി.
ഇന്ന് ജംഷഡ്പൂരിനെതിരെയും ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബ്ലാസ്റ്റേഴ്സിന്റെ സെമി സ്വപ്നവും തുലാസിലാകും. ഒപ്പം കോച്ച് ഡേവിഡ് ജെയിംസിന്റെ ഭാവിയും. ഇനിയുള്ള എല്ലാ കളികളും ജയിച്ചാലും സെമി പ്രവേശം ബ്ലാസ്റ്റേഴ്സിന് ഉറപ്പില്ല.
ആദ്യ മത്സരത്തില്‍ എടികെയെ കൊല്‍ക്കത്തയില്‍ ചെന്ന് തോല്‍പ്പിച്ച് സ്വപ്നതുല്യ തുടക്കം കിട്ടിയിട്ടും പിന്നീട് ഒരു മത്സരം പോലും ജയിക്കാന്‍ കഴിയാത്തത് ജെയിംസിനെതിരെ തിരിയാന്‍ ആരാധകരെ പ്രേരിപ്പിച്ചു .വിന്നിങ് കോമ്പിനേഷന്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്തതാണ് ടീമിന് തിരിച്ചടിയാവുന്നത്. കഴിഞ്ഞ എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനില്‍ കളിക്കാരെ മാറി മാറി പരീക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല. എന്നാല്‍ ഈ തന്ത്രങ്ങളൊന്നും മൈതാനത്ത് കളിക്കാര്‍ നടപ്പാക്കുന്നില്ല. ലോങ്പാസുകളുമായി കളിക്കളം പിടിച്ചടക്കാനായിരുന്നു ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ കളികളില്‍ ശ്രമിച്ചത്. എന്നാല്‍ ഇതിന് തടയിടാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞതോടെ ടീമിന്റെ താളംതെറ്റി.
കഴിഞ്ഞ സീസണുകളില്‍ കരുത്തരെന്ന് പേരുകേട്ട പ്രതിരോധത്തില്‍ തുടങ്ങുന്നു ഇൗ സീസണിലെ പാളിച്ചകള്‍. ജിങ്കനും പെസിച്ചും കാലിയും റാകിപും അടങ്ങുന്ന പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കാന്‍ എതിരാളികള്‍ക്ക് ഏറെയൊന്നും ബുദ്ധിമുട്ടേണ്ടിവരുന്നില്ല. പ്രത്യേകിച്ചും കൡയുടെ അവസാന മിനിറ്റുകളില്‍. ജയം ഉറപ്പിച്ച പല മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് തോറ്റത് അവസാന മിനിറ്റുകളില്‍ കാണിച്ച അലസതകൊണ്ടാണ്.
അതുപോലെയാണ് മിഡ്ഫീല്‍ഡിന്റെയും അവസ്ഥ. ഭാവനാപൂര്‍ണമായ നീക്കം തുടങ്ങേണ്ടത് മധ്യനിരയില്‍ നിന്നാണ്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി ഇറങ്ങുന്ന ക്രമരാവിച്ചിന് പ്രതിരോധത്തെയും സഹായിക്കേണ്ടിവരുന്നതും കുഴപ്പത്തിലാക്കുന്നത്. മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദും കിസിറ്റോയും ദുംഗലും നര്‍സാരിയും അദ്ധ്വാനിച്ചുകളിക്കുന്നുണ്ടെങ്കിലും ഒരു മിഡ്ഫീല്‍ഡ് ജനറലിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയുന്നില്ല. പരിചയസമ്പത്തില്ലാത്തതുതന്നെയാണ് കാരണം. പരിചയസമ്പന്നനും മലയാളിയുമായ സക്കീര്‍ മുണ്ടംപാറയ്ക്ക് വേണ്ടത്ര അവസരങ്ങള്‍ കിട്ടിയിട്ടുമില്ല. കറേജ് പെക്കൂസന്റെ കാര്യവും അങ്ങനെയൊക്കെത്തന്നെയാണ്. വെറുതെ മൈതാനത്ത് ഓടിനടക്കുന്നുണ്ടെന്നല്ലാതെ ഭാവനാപൂര്‍ണമായ മുന്നേറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ ഈ ഘാനക്കാരനും കഴിയുന്നില്ല. മുന്നേറ്റനിരയിലും പാളിച്ചകളാണ്. പൊപ്ലാന്റിക്കിനും സ്റ്റൊയാനോവിച്ചിനും കൃത്യമായ പന്തെത്തിക്കുന്നതിലും മധ്യനിരയ്ക്ക് പിഴക്കുന്നു. അഥവാ പന്ത് കിട്ടിയാല്‍ സ്ട്രൈക്കര്‍മാര്‍ അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ സെറ്റ്പീസുകള്‍ മുതലാക്കാനും കഴിയുന്നില്ല. മറുവശത്ത് 10 കളികളില്‍ നിന്ന് 15 പോയിന്റുമായി നാലാം സ്ഥാനത്താണ് ജംഷഡ്പൂര്‍ എഫ്സി. മൂന്ന് ജയവും ആറ് സമനിലയും സ്വന്തമാക്കിയ അവര്‍ വഴങ്ങിയത് ഒരേയൊരു തോല്‍വി മാത്രമാണ്. എഫ്സി പൂനെ സിറ്റിക്കെതിരെയായിരുന്നു തോല്‍വി. 10 കളികളില്‍ നിന്ന് 18 ഗോളുകളാണ് അവര്‍ അടിച്ചുകൂട്ടിയത്. 12 എണ്ണം വഴങ്ങുകയും ചെയ്തു. മൂന്ന് ഗോളുകള്‍ നേടിയ സ്പാനിഷ് താരം സെര്‍ജിയോ സിഡോന്‍ഷ, ഇന്ത്യന്‍ താരം മൈക്കല്‍ സൂസൈരാജ് എന്നിവരാണ് ടീമിന്റെ ടോപ് സ്കോറര്‍മാര്‍. ഓസ്ട്രേലിയയുടെ എക്കാലത്തെയും സൂപ്പര്‍താരമായ ടിം കാഹിലിന്റെ സാന്നിദ്ധ്യവും ജംഷഡ്പൂരിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരില്‍ ചെന്ന് കളിച്ചപ്പോള്‍ 2-2ന് സമനില പിടിക്കാന്‍ സാധിച്ചിരുന്നു.
കഴിഞ്ഞ ഹോം ഗ്രൗണ്ട് മത്സരങ്ങളില്‍ ആരാധകരെ തൃപ്തിപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ലെങ്കിലും എവേ മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. ഈ സീസണില്‍ നാല് എവേ മത്സരങ്ങള്‍ കളിച്ചതില്‍ മൂന്നിലും സമനില പാലിച്ച ബ്ലാസ്റ്റേഴ്സ് ഒന്നില്‍ മാത്രമാണ് തോറ്റത്. ഇന്നും കൊച്ചിയില്‍ തോറ്റാല്‍ ആരാധകരും ബ്ലാസ്റ്റേഴ്സിനെ കൈവിടും. അതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഡേവിഡ് ജെയിംസിനെയും കൂട്ടരെയും തൃപ്തരാക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: