തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ഇത് അടിയന്തര പ്രാധാന്യം ഇല്ലാത്ത വിഷയമാണെന്നും മന്ത്രി ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമനത്തില്‍ സര്‍ക്കാരിന് ഒരു സാമ്പത്തിക ബാധ്യതയും ഉണ്ടായിട്ടില്ല. മൂന്നു പേരാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്. ഇവര്‍ക്കാര്‍ക്കും വേണ്ടത്ര യോഗ്യത ഉണ്ടായിരുന്നില്ല. അദീബ് പിന്നീടാണ് അപേക്ഷ നല്‍കിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കെ.മുരളീധരനാണ് അടിയന്തരപ്രമേയമായി വിഷയം നിയമസഭയില്‍ കൊണ്ടുവന്നത്. അദീബിന് വേണ്ടി യോഗ്യതയില്‍ മാറ്റം വരുത്തിയെന്ന് കെ.മുരളീധരന് പറഞ്ഞു. സെക്രട്ടറിയുടെ വിയോജനകുറിപ്പ് മറികടന്നാണ് അദീബിനെ നിയമിച്ചതെന്നും കെ.മുരളീധരന് വ്യക്തമാക്കി.
മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ മന്ത്രി ജലീല്‍ രേഖാമൂലം ആവശ്യപ്പെടുകയായിരുന്നു. മന്ത്രി പറഞ്ഞതിനാല്‍ ഉത്തരവ് ഇറക്കുന്നുവെന്ന് സെക്രട്ടറിയുടെ കുറിപ്പുണ്ടെന്നും മുരളീധരന് പറഞ്ഞു. വിഷയം മന്ത്രിസഭ പരിഗണിക്കണമെന്ന് സെക്രട്ടറി ഫയലില്‍ എഴുതിയിരുന്നു. മുഖ്യമന്ത്രി ജലീലിന് വെള്ളപൂശുകയാണെന്നും മുരളീധരന് കുറ്റപ്പെടുത്തി.
എന്നാല്‍ പ്രവൃത്തിപരിചയം നോക്കിയാണ് അദീബിനെ നിയമിച്ചതെന്ന് ജലീല്‍ വ്യക്തമാക്കി. 12 വര്‍ഷമായി സഭയിലുള്ള താന്‍ തെറ്റായ ഒന്നും ഇതുവരെ ചെയ്തിട്ടില്ല. തെറ്റ് പറ്റിയെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ജലീല്‍ പറഞ്ഞു. ഡെപ്യൂട്ടേഷനെ മഹാ അപരാധമായി ചിലര്‍ ചിത്രീകരിച്ചു. ഭാര്യയുടെ നിയമനവും ചിലര്‍ വിവാദമാക്കിയെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: